പ്രത്യേക അധികാരങ്ങൾ ഭരണഘടനാപരം
ന്യൂഡൽഹി: കള്ളപ്പണം ഇടപാട് നടത്തിയെന്ന് സംശയമുള്ളവരെ ചോദ്യം ചെയ്യാൻ കാരണംപോലും പറയാതെ വിളിച്ചു വരുത്താമെന്നും ചട്ടപ്രകാരമുള്ള അറസ്റ്റും സ്വത്തു കണ്ടുകെട്ടലും ഭരണഘടനാപരമാണെന്നും സുപ്രീംകോടതി വിധിച്ചതോടെ രാഷ്ട്രീയത്തിലെ വമ്പൻമാർ അടക്കമുള്ളവരുടെ കേസുകളിൽ എൻഫോഴ്സ്‌മെന്റ് പിടിമുറുക്കും.
2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പി.എം.എൽ.എ) പ്രധാനപ്പെട്ട വകുപ്പുകളും ഇ.ഡിയുടെ വിപുലമായ അധികാരവും ഭരണഘടനാ വിരുദ്ധമാണെന്നും മൗലികാവകാശങ്ങൾ നിഷേധിക്കുന്നുവെന്നും ആരോപിക്കുന്ന 242 ഹർജികൾ ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.
അന്വേഷണത്തിന് പി.എം.എൽ.എ നിയമത്തിലെ സെക്ഷൻ 50 ഒരു സിവിൽ കോടതിയുടെ അധികാരം ഇ.ഡി ഉദ്യോഗസ്ഥർക്ക് നൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്താൽ അതിനുള്ള കാരണം പ്രതിയെ അറിയിക്കണം.
കേസുകൾ രജിസ്റ്റർ ചെയ്യുമ്പോൾ കുറ്റാരോപിതന് പ്രഥമ വിവര റിപ്പോർട്ടായ ഇ.സി.ഐ.ആർ നൽകണമെന്ന ആവശ്യവും സുപ്രീംകോടതി തള്ളി.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്രസർക്കാർ ഇ.ഡിയെ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം കേരളത്തിലടക്കം ശക്തമായിരിക്കെയാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ജസ്റ്റിസുമാരായ എ. എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻ കേന്ദ്ര ധനകാര്യമന്ത്രി കാർത്തി ചിദംബരം, മഹാരാഷ്ട്രയിലെ മുൻമന്ത്രി അനിൽ ദേശ്‌മുഖ് എന്നിവരുൾപ്പെടെയാണ് ഹർജി നൽകിയത്.
കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത കുറ്റാരോപിതനാണെന്ന നിയമത്തിലെ സെക്ഷൻ 24 ഭരണഘടനാപരമാണെന്നും കോടതി പറഞ്ഞു.
#പ്രത്യേക അധികാരങ്ങൾ
പി.എം.എൽ.എ
സെക്ഷൻ 5: സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള അധികാരം.
8 (4): കണ്ടുകെട്ടിയ സ്വത്തിൽ ഡയറക്ടറോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ അധികാരം സ്ഥാപിക്കാം.
17: കള്ളപ്പണത്തെക്കുറിച്ച് സൂചന ലഭിച്ചാൽ ഏതു കെട്ടിടത്തിലും വാഹനത്തിലും എയർക്രാഫ്ടിലും ജലയാനങ്ങളിലും പ്രവേശിക്കാം. ലോക്കറുകൾ പൂട്ടുപൊളിച്ചും പരിശോധിക്കാം. രേഖകൾ പിടിച്ചെടുക്കാം.
18 : വ്യക്തികളെ പരിശോധിക്കുന്നതിന് അധികാരം.
19: കുറ്റംചെയ്ത വ്യക്തിയെ അറസ്റ്റുചെയ്യാം. 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം.
സെക്ഷൻ : 24 നിരപരാധിയാണെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം കുറ്റാരോപിതനാണ്.
സെക്ഷൻ 45 : ജാമ്യത്തിനായി കർശന വ്യവസ്ഥകൾ
# കേരള സർക്കാരിനും തിരിച്ചടി
തിരുവനന്തപുരം:സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന കണ്ടെത്താൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണം ഇനി നിലനിൽക്കില്ല.
ജസ്റ്റിസ് വി.കെ.മോഹനൻ ജുഡിഷ്യൽ കമ്മിഷന്റെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്. ഹർജിയിൽ തീരുമാനമായിട്ടില്ല. എന്നിട്ടും കഴിഞ്ഞമാസം കമ്മിഷന്റെ കാലാവധി 6 മാസത്തേക്ക് സർക്കാർ നീട്ടി. അതേസമയം, മുഖ്യമന്ത്രിയുടെ പേരുപറയാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നെന്ന സ്വപ്നയുടെ ശബ്ദരേഖയെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഇ.ഡി ശുപാർശ ചെയ്തിട്ടുമുണ്ട്.
`ഇ.ഡിയുടെ ഇരട്ടത്താപ്പാണ് പ്രശ്നം. മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, മുൻ എം.എൽ.എ കെ.എം. ഷാജി തുടങ്ങിയവർക്കെതിരായ കേസുകളിൽ ഇ.ഡി അമിതതാത്പര്യം കാണിക്കുമ്പോൾ, സ്വർണക്കടത്തുകേസിലും ലൈഫ്‌മിഷൻ കേസിലും ബി.ജെ.പി നേതാക്കൾക്കെതിരെ ഗുരുതര ആരോപണമുള്ള കൊടകര കുഴൽപ്പണക്കേസിലും മെല്ലെപ്പോക്കാണ്.' -അഡ്വ. ടി.എ. അസഫ് അലി (മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ)
ഇ.സി.ഐ.ആർ നൽകിയാൽ
സ്വത്തുകണ്ടുകെട്ടൽ പൊളിയും
റിപ്പോർട്ട് പേജ്.......
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |