ആലപ്പുഴ : ജില്ലയിൽ ഇന്നലെ പകൽ മഴയ്ക്ക് ശമനമുണ്ടായെങ്കിലും കുട്ടനാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പ്
അപകടനിലയിൽ തുടരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കും. എ.സി റോഡിൽ ചിലയിടങ്ങളിൽ വെള്ളക്കെട്ടുണ്ട്. അമ്പലപ്പുഴ -തിരുവല്ല റോഡിൽ നെടുമ്പ്രത്തും ഹരിപ്പാട് - എടത്വ റോഡിലും, ആലപ്പുഴ നഗരസഭയിലെ കിഴക്കൻ വാർഡുകളിലും വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. കാവാലം, ചമ്പക്കുളം, മങ്കൊമ്പ്, നെടുമുടി പള്ളാത്തുരുത്തി നീരേറ്റുപുറം, വീയപുരം, പള്ളിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലുള്ളത്. മഴമാറി നിൽക്കുന്നുണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് ആശങ്ക വർദ്ധിപ്പിക്കുന്നു .പുറം ബണ്ടുകൾ ദുർബലമായ പാടശേഖരങ്ങൾക്കും ഭീഷണിയുണ്ട്.
ആലപ്പുഴ ചങ്ങനാശേരി റോഡിൽ അഞ്ചിടത്ത് എ.സി കനാൽ കരകവിഞ്ഞ്
വെള്ളക്കെട്ടുണ്ടായി. പുളിങ്കുന്ന് പഞ്ചായത്തിലെ മങ്കൊമ്പ് ഭാഗത്തും, കാവാലം കൃഷ്ണപുരം - നാരകത്തറ ഭാഗത്തും റോഡിൽ വെള്ളം കയറി. ജില്ലയിലെത്തുന്ന എൻ.ഡി.ആർ.എഫ് സംഘത്തെ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമായി വിന്യസിക്കും. രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബോട്ടുകൾ, വാഹനങ്ങൾ തുടങ്ങിയവ തയ്യാറാണ്. കൈനകരി അടക്കമുള്ള പ്രദേശങ്ങളിലെ സ്ഥിതി വിലയിരുത്താൻ അഗ്നിരക്ഷാസേനയുടെയും സിവിൽ ഡിഫൻസ് ഫോഴ്സിന്റെയും പ്രവർത്തകർ സ്ഥലങ്ങൾ സന്ദർശിച്ചു.
കെ.എസ്.ആർ.ടി.സി സർവീസുകൾ മുടങ്ങി
ആലപ്പുഴ -അമ്പലപ്പുഴ - തിരുവല്ല റോഡിൽ നെടുമ്പ്രത്ത് ക്രമാതീതമായി വെള്ളം ഉയർന്നതിനാൽ ഇന്നലെ രാവിലെ മുതൽ ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് നിർത്തിവച്ചു. എടത്വാ ഭാഗത്തു നിന്നുമുള്ള ബസുകൾ ചക്കുളത്തുകാവ് ജംഗ്ഷൻ വരെ സർവ്വീസ് നടത്തുന്നുണ്ട്. എടത്വാ - ഹരിപ്പാട് റൂട്ടിൽ വെള്ളം കയറിയതിനാൽ ഹരിപ്പാട് റൂട്ടിലൂടെയുള്ള സർവ്വീസുകളും നിർത്തി. ഹരിപ്പാട് ഡിപ്പോയിൽ നിന്നും വീയപുരം വരെ സർവ്വീസ് നടത്തുന്നുണ്ട്. അമ്പലപ്പുഴ-തിരുവല്ല റൂട്ടിൽ ബസ് ഇല്ലാത്തതിനാൽ ആലപ്പുഴ ഡിപ്പോയിൽ നിന്നും മുഹമ്മ - കുമരകം വഴി കോട്ടയത്തേക്ക് 9 അധിക സർവ്വീസുകൾ നടത്തിയിരുന്നു.
ക്രമീകരണങ്ങളുമായി ജലഗതാഗതവകുപ്പ്
കുട്ടനാട്ടിൽ പ്രളയസമാനമായ സാഹചര്യമുണ്ടായാൽ ടജനങ്ങളെ ക്യാമ്പുകളിലേക്കും മറ്റും മാറ്റുന്നതിന് വേണ്ട ക്രമീകരണങ്ങൾ ജലഗതാഗതവകുപ്പ് ഏർപ്പെടുത്തി. ആലപ്പുഴ, നെടുമുടി, കാവാലം, എടത്വ, പുളിങ്കുന്ന്, മുഹമ്മ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ബോട്ടുകൾ സജ്ജമാണ്. പുളിങ്കുന്ന് ആശുപത്രി കേന്ദ്രികരിച്ച് റെസ്‌ക്യൂ ആംബുലൻസ് ബോട്ട് 24 മണിക്കൂറും ഉണ്ടാകും. രാത്രിയിൽ നെടുമുടി, കൈനകരി, പാണ്ടിശ്ശേരി (കുട്ടമംഗലം ), വേണാട്ടുകാട്, കാവാലം, കൃഷ്ണൻകുട്ടി മൂല ( ആർ- ബ്ലോക്ക് ) എന്നിവടങ്ങളിൽ സ്റ്റേ ബോട്ടുകളും ഉണ്ടാകും. നോഡൽ ഓഫീസറുടെ ോൺ : 94000 50346.
കര തേടി കാലികൾ
കുട്ടനാട്ടിലെ തെന്നടി, എടത്വ, ചക്കുളം, നടുവിലേമുറി, പാണ്ടങ്കരി പ്രദേശങ്ങളിൽ കാലിത്തൊഴുത്തുകളിൽ വെള്ളം കയറുന്ന അവസ്ഥയിലാണ്. ഇവയെ മാറ്റിപ്പാർപ്പിക്കുന്നതിന് തൊട്ടടുത്ത് കരപ്രദേശമില്ലാത്തതാണ് ഉടമകളും മൃഗസംരക്ഷണ വകുപ്പും നേരിടുന്ന വെല്ലുവിളി. ചെമ്പുംപുറത്ത് ആധുനിക കാറ്റിൽ ഷെഡ് സജ്ജമാണെങ്കിലും, നെടുമുടി പഞ്ചായത്തിന് പുറത്തുള്ള കാലികളെ ഇവിടേയ്ക്ക് എത്തിക്കാൻ പ്രയാസമാണ്.
എലിപ്പനിയിൽ ജാഗ്രത വേണം
ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും വെളളക്കെട്ടുകൾ രൂപപ്പെടുകയും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ മലിനജലവുമായി സമ്പർക്കത്തിലായ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
വിദ്യാലയങ്ങൾക്ക് ഇന്ന് അവധി
ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
ജില്ലയിൽ
28 ദുരിതാശ്വാസ ക്യാമ്പുകൾ
211 കുടുംബങ്ങൾ
720 പേർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |