ചെങ്ങന്നൂർ : ആറന്മുള വള്ളസദ്യയ്ക്ക് പോയ കോടിയാട്ടുകര പള്ളിയോടം പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് മറിഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് പുത്തൻകാവ് അത്തിമൂട്ടിൽ കയത്തിനു സമീപമാണ് അപകടമുണ്ടായത്. ബോട്ടിൽ കെട്ടിവലിച്ച് കൊണ്ടുവന്ന പള്ളിയോടം അതിശക്തമായ ഒഴുക്കിലും ചുഴിയിലുംപെട്ട് മറിയുകയായിരുന്നു. പള്ളിയോടത്തിൽ ഉണ്ടായിരുന്ന 10 പേരും നീന്തി രക്ഷപ്പെട്ടു. ചെങ്ങന്നൂർ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഇടനാട്ടിൽ കൈപ്പടക്കടവിനു സമീപം അടുപ്പിച്ച പളളിയോടം മലർത്തിയശേഷം വൈകിട്ട് 3 മണിയോടെ വീണ്ടും ബോട്ടിൽ കെട്ടിവലിച്ച് ആറന്മുളയിലേക്ക് കൊണ്ടുപോയി. നാളെയാണ് കോടിയാട്ടുകര പളളിയോടത്തിന്റെ വള്ളസദ്യ. മുൻപും അത്തിമൂട്ടിൽ കയത്തിനു സമീപം പളളിയോടങ്ങൾ ഇത്തരത്തിൽ മറിഞ്ഞിട്ടുണ്ട്. നദിയിൽ കുത്തൊഴുക്കുളളതിനാലാണ് ബോട്ടിൽ കെട്ടിവലിച്ച് സത്രക്കടവിലേക്ക് പളളിയോടം കൊണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |