നെയ്യാറ്റിൻകര: വൺവേ തെറ്റിച്ചത് ചോദ്യം ചെയ്ത ഹോംഗാർഡിന് നേരെ തോക്ക് ചൂണ്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 9.30ഓടെ നെയ്യാറ്റിൻകര ടി.ബി ജംഗ്ഷൻ ഭാഗത്ത് ബൈക്കിലെത്തിയ യുവാവ് വൺവേ തെറ്റിച്ചതിനെ തുടർന്നായിരുന്നു സംഭവം.
ബാലരാമപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് വരികയായിരുന്ന ബാലരാമപുരം ആലുവിള സുഭാഷ് ഭവനിൽ അഭിലാഷിനെയാണ് (25) ടി.ബി ജംഗ്ഷനിൽ വച്ച് ഹോം ഗാർഡ് തടഞ്ഞ് നിറുത്തിയത്.
ഇപ്പോൾ ഇത് വൺവേയാണെന്നും റസ്റ്റ് ഹൗസ് ജംഗ്ഷൻ വഴി ചുറ്റി ആലുംമൂട്ടിലിറങ്ങാനും ട്രാഫിക് വാർഡൻ നിദ്ദേശിക്കുകയായിരുന്നു. എന്നാൽ അഭിലാഷ് ഇതിന് തയ്യാറായില്ല. തുടർന്ന് ട്രാഫിക് വാർഡൻ നന്ദകുമാറും (55) ഇയാളും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് അഭിലാഷ് ബാഗിൽ കരുതിയിരുന്ന എയർ പിസ്റ്റൽ ഇനത്തിലുള്ള തോക്കെടുത്ത് ഹോം ഗാർഡിന് നേരെ ചൂണ്ടുകയായിരുന്നു.
സംഭവമറിഞ്ഞ് നെയ്യാറ്റിൻകര പൊലീസ് സ്ഥലത്തെത്തി അഭിലാഷിന്റെ കൈയിൽ നിന്ന് തോക്ക് പിടിച്ചെടുത്ത ശേഷം ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കലുള്ള തോക്ക് ഇളയമ്മയുടെ മകന്റെ വീട്ടിൽ പോയ സമയത്ത് അവിടെ നിന്ന് കൈക്കലാക്കിയതാണെന്നാണ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ സംഭവം സംബന്ധിച്ച് ഇയാൾ, പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അഭിലാഷ് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് ബന്ധുക്കൾ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. തോക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി കൈമാറിയതായും സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും നെയ്യാറ്റിൻകര സി.ഐ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |