ആലുവ: നജാത്ത് ആശുപത്രിയിലെ പിക്കപ് വാഹനം രാത്രിയുടെ മറവിൽ അജ്ഞാതൻ കത്തിച്ചു. വെള്ളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. ആശുപത്രിയുടെ ഓക്സിജൻ പ്ലാന്റിന് സമീപമാണ് വാഹനം പാർക്ക് ചെയ്തിരുന്നത്. ഓക്സിജൻ കൊണ്ടുവരുന്ന വാഹനമാണ് കത്തിനശിച്ചത്. സമീപത്തുള്ള ട്രാൻസ്ഫോർമറും കത്തി. ഉടൻ അഗ്നിരക്ഷാസേനയെത്തി തീ അണച്ചതിനാൽ വൻദുരന്തമൊഴിവായി.
ആശുപത്രിയിലെ സി.സി ടിവി കാമറയിൽ ഒരാൾ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ തീ കൊളുത്തുന്നതായി കണ്ടെത്തി. തുടർന്ന് ഇയാൾ ആശുപത്രിയുടെ പുറകുവശത്തെ ഗേറ്റ് ചാടിക്കടന്ന് ബാങ്ക് കവല ഭാഗത്തേക്ക് പോയി. സംഭവത്തിനുമുമ്പ് മൂന്നുപേർ വാഹനാപകടമുണ്ടായതായി പറഞ്ഞ് ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രി മുറ്റത്ത് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും അതിലൊരാൾ ആശുപത്രിയുടെ പുറകുവശത്തേക്ക് ഓടുകയും ചെയ്തിരുന്നു. ഇയാളാണ് വാഹനം കത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വാഹനത്തിനും ട്രാൻസ്ഫോർമറിനുമടക്കം 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തിന് പിന്നിലെ മറ്റാരെങ്കിലും ഉണ്ടോയെന്നും ആശുപത്രി അധികൃതർക്ക് സംശയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |