ചണ്ഡിഗർ : ഹരിയാനയിലെ നാല് നിയമസഭാംഗങ്ങളെ പണം ആവശ്യപ്പെട്ട് ഫോൺ വഴി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പിടിയിലായ ഏഴ് പേർ കഴിഞ്ഞ എട്ട് മാസത്തിനിടെ പാകിസ്ഥാനിലേയ്ക്ക് 2.7 കോടി രൂപ അയച്ചതായി കണ്ടെത്തി. ഹവാലാ വഴിയാണ് ഇവർ പണം കടത്തിയത്. മുംബയ്, ബീഹാർ സ്വദേശികളായ ഇവർക്ക് പാകിസ്ഥാനുമായും പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളുമായും ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. പഞ്ചാബിലെയും ഡൽഹിയിലെയും ചില രാഷ്ട്രീയപ്രവർത്തകരെയും ഇവർ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
പഞ്ചാബി ഗായകൻ സിദ്ദു മൂസേ വാലയുടെ കൊലപാതകത്തിന് ശേഷമാണ് ഫോൺ കാളുകൾ വന്നിട്ടുള്ളത്. ''പണം നൽകിയില്ലെങ്കിൽ മൂസേ വാലയുടെ അതേ വിധി തന്നെയായിരിക്കും നിങ്ങൾക്ക് ''എന്നായിരുന്നു ഭീഷണി. അറസ്റ്റിലായവർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന സൂചനയില്ലെങ്കിലും കൊലപാതകം മറയാക്കി ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് പൊലീസിന്റെ നിഗമനം. ലോട്ടറി അടിച്ചെന്നും ''കോൻ ബനേഗ കരോർപതി'' പരിപാടിയിൽ വിജയിച്ചതായും അറിയിച്ച് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണമയയ്ക്കാൻ ആവശ്യപ്പെട്ടതായും കേസുണ്ട്. ബീഹാറിൽ മാത്രം കഴിഞ്ഞ എട്ട് മാസത്തിനിടെ 727 അക്കൗണ്ടുകളിലൂടെ പണം തട്ടിയിട്ടുണ്ടെന്ന് ഹരിയാന പൊലീസിന്റെ സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് ഓഫീസർ സന്ദീപ് ദങ്കർ പറഞ്ഞു.
ബീഹാർ സ്വദേശിയായ ദുലേഷ് അലമിനെയും ഉത്തർ പ്രദേശ് സ്വദേശിയായ ബാദ്രെ അലമിനെയും മുംബയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അമിത്ത് യാദവ്, സാദ്ദിഖ് അൻവർ, സനോജ് കുമാർ, കൈഷ് അലം എന്നീ ബീഹാർ സ്വദേശികൾ മുസ്സാഫർപൂരിൽ നിന്നും അറസ്റ്റിലായി. അബുലേഷ് അലം എന്ന ബീഹാർ സ്വദേശി അടുത്തിടെയാണ് പൊലീസ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |