തിരുവനന്തപുരം: തൊഴിലാളി സംഘടനകളുടെ എതിർപ്പ് മറികടന്ന് സർക്കാർ അനുമതിയോടെ കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ ഓർഡിനറി സർവീസുകളിലും സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തും. സർക്കാരിന് സമർപ്പിച്ച 250 കോടിയുടെ രക്ഷാപാക്കേജുമായി ബന്ധപ്പെട്ട് ഇന്ന് സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു നടത്തുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും. എന്നുമുതൽ നടപ്പാക്കണമെന്നത് സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. നിലവിൽ ഡബിൾ, ഒന്നര ഡ്യൂട്ടി സംവിധാനമാണുള്ളത്.
രക്ഷാപാക്കേജിൽ 250 കോടിയുടെ ഒറ്റത്തവണ ധനസഹായം നൽകണമെന്ന ആവശ്യത്തോടൊപ്പം, സിംഗിൾ ഡ്യൂട്ടി ഏർപ്പെടുത്തി പ്രതിമാസം 39 കോടി അധികമായി സമാഹരിക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 2400 ഓർഡിനറി ബസുകളാണുള്ളത്. സിംഗിൾ ഡ്യൂട്ടിയിൽ ജീവനക്കാർ ആഴ്ചയിൽ ആറു ദിവസവും ജോലിക്കെത്തണം. എട്ടു മണിക്കൂർ ഡ്യൂട്ടിയും അധികജോലി ചെയ്യുന്ന മണിക്കൂറുകൾക്ക് ഇരട്ടി വേതനവും നൽകും. ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്യുന്നവർക്ക് അടുത്ത ദിവസം എട്ടു മണിക്കൂർ ജോലിയും പരിഗണനയിലുണ്ട്.
മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ആക്ട് 1961 പ്രകാരം 12 മണിക്കൂറിൽ കൂടുതൽ ഡ്യൂട്ടി പാടില്ല. ജീവനക്കാരുടെ സംഘടനകളുമായുള്ള കരാർ പ്രകാരമാണ് ഡബിൾ ഡ്യൂട്ടി അനുവദിച്ചത്. 13 ദിവസം ജോലി ചെയ്താൽ ഒരു മാസത്തെ ഹാജർ ലഭിക്കുന്ന ഡ്യൂട്ടി ക്രമമാണ് ജീവനക്കാരുടെ എണ്ണം കൂട്ടിയത്. 5200 ഷെഡ്യൂളുകൾക്ക് 35,000 സ്ഥിരജീവനക്കാരും 10,000 താത്കാലിക ജീവനക്കാരും ആവശ്യമായി വന്നു.
സിംഗിൾ ഡ്യൂട്ടി നേട്ടം
നിലവിലുള്ള ബസുകളും ജീവനക്കാരെയും കൊണ്ട് കൂടുതൽ ട്രിപ്പുകൾ ഓടിക്കാം
ദിവസം 1.97 ലക്ഷം കി.മി അധികം ഓടാം. പ്രതിമാസം 14 കോടി അധിക വരുമാനം
134 കി.മീറ്റർ ജോലി ചെയ്യുന്നവരെക്കൊണ്ട് 165 കി.മി ഡ്യൂട്ടി ചെയ്യിപ്പിക്കാം
ഒരു ബസിന് 4.56 ജീവനക്കാരെന്നത് 2.68 ആയി ചുരുങ്ങും
അധികമുള്ളവരെക്കൊണ്ട് കൂടുതൽ ബസുകൾ ഓടിക്കുന്നതിലൂടെ പ്രതിമാസം 25 കോടിയുടെ വരുമാനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |