ചാലക്കുടി: ആഗസ്റ്റ് 15 മുതൽ 18 വരെയുള്ള ദിവസങ്ങൾ ചാലക്കുടിക്കാർക്ക് ഇനിയും മറക്കാനാവില്ല. 2018ലെ പ്രളയദുരന്തം അത്രയ്ക്ക് ഭയപ്പെടുത്തുന്നതായിരുന്നു. രാപകൽ വ്യത്യാസമില്ലാതെ പോമാരിയും കെടുതികളും അയവിറക്കുമ്പോൾ ഇന്നും മനസിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടും.
കേന്ദ്ര ജല കമ്മിഷൻ ആറങ്ങാലിക്കടവിൽ സ്ഥാപിച്ച സ്‌കെയിലിൽ ചാലക്കുടിപ്പുഴയുടെ വെള്ളത്തിന്റെ അളവ് അപകടനിലയിലെത്തുന്നത് 7.1 മീറ്ററിലാണ്. ഇവിടെ 10.55 രേഖപ്പെടുത്തിയ ദിവസങ്ങളായിരുന്നു 2018ലെ ആ ദിനങ്ങൾ. പുഴയോരങ്ങളിലെ വീടുകൾക്ക് മീതെ ഒഴുകിയ പ്രളയജലം ചാലക്കുടി ചന്തയിലേക്കുമെത്തി. 1961ലായിരുന്നു ഇതിനുമുൻപ് ഇത്രയേറെ ഭീകരമല്ലെങ്കിലും മുതിർന്ന പൗരന്മാരുടെ ഓർമ്മകളിലെ വെള്ളപ്പൊക്കം.
നാലു മരണവും നൂറു കണക്കിന് വീടുകളുടെ തകർച്ചയും ഹെക്ടർ കണക്കിന് കൃഷിയിടങ്ങളുടെ നാശവും കന്നുകാലികൾക്ക് ജീവഹാനിയുമുണ്ടായ ദിനങ്ങളുടെ ഓർമ്മകൾ ഇന്നും മനസിനെ മരവിപ്പിക്കുന്നു. ഇന്നും മഴക്കാലമെന്ന് കേട്ടാൽ ചാലക്കുടിക്കാർ ഭീതിയിലാകും. പ്രളയത്തിന് ശേഷം 2019ലെ വെള്ളപ്പൊക്കവും ജനങ്ങളുടെ സമാധാന ജീവിത്തിനൊരു താക്കീതായി.
പ്രളയം വിതച്ചത്
താഴ്ന്ന പ്രദേശമായ കാടുകുറ്റി പഞ്ചായത്തായിരുന്നു പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ തകർന്നത്. തൊട്ടുമുകളിലെ പഞ്ചായത്തായ മേലൂരിന്റെ പകുതിയോളം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. എരുമപ്പാടം കോളനിയിലെ കുടുംബങ്ങളെ രക്ഷപ്പെടുത്തിയതും ഡിവൈൻ ധ്യാന കേന്ദ്രത്തിലെ മാനസിക വെല്ലുവിളി നേരിടുന്ന അന്തേവാസികളെ ബോട്ടുകളിൽ കൊണ്ടുപോയതും ഇന്നും നടുക്കുന്ന ഓർമ്മകൾ.
നൂറുകണക്കിന് കടകളാണ് ചാലക്കുടി നഗരത്തിൽ വെള്ളം കയറി നശിച്ചത്. ചാലക്കുടിപ്പുഴയുടെ ഇപ്പോഴത്തെ കേന്ദ്രബിന്ദു ഇന്ന് കൂടപ്പുഴ ആറാട്ടുകടവാണ്. ഇവിടെ കയറിയെത്തുന്ന വെള്ളത്തിന്റെ അളവാണ് സമീപ പ്രദേശത്തെ വെള്ളപ്പൊക്ക സാദ്ധ്യത പരിസരവാസികൾ കണക്കാക്കുന്നത്. ചാലക്കുടി നഗരസഭയും പുഴ സംരക്ഷണ സമിതിയും ചേർന്ന് ഇവിടെ ജലനിരപ്പ് രേഖപ്പെടുത്തുന്ന സ്‌കെയിൽ സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ്.
ഇലക്ട്രിക്ക് കമ്പികളിൽ പിടിച്ചാണ് അന്ന് വഞ്ചിയിൽ സഞ്ചരിച്ച് രക്ഷാ പ്രവർത്തനം നടത്തിയത്.
- വി.ഡി. തോമസ്, മേലൂർ ക്ഷീരോത്പാദക സംഘം പ്രസിഡന്റ്
തന്റെ വീടിനു മുകളിലൂടെ വെള്ളം ഒഴുകിയത് ഇന്നും നടക്കുന്ന ഓർമ്മയാണ്.
- കൈക്കൂട്ടം പാലക്കപറമ്പിലെ പെരുമ്പടത്തി ലളിത.
വെള്ളപ്പൊക്ക ഭീതിയിൽ നിന്നും രക്ഷയ്ക്കായി പഞ്ചായത്ത് സമിതി കാര്യക്ഷമായി പ്രവർത്തിക്കുന്നു, ജനങ്ങളുടെ പൂർണ്ണ സഹകരണം വേണം.
- പി.സി.അയ്യപ്പൻ, വൈസ് പസിഡന്റ്
ഇക്കുറിയുടെ ഡാമുകൾ തുറന്നപ്പോൾ ഭയപ്പെട്ടു, മുൻ കരുതൽ സ്വീകരിച്ചു.
- ഡേവിസ് കവലക്കാട്ട്, ചാലക്കുടി മാർക്കറ്റ് റോഡിലെ കച്ചവടക്കാരൻ
ഒരു കാലത്ത് ചാലക്കുടിക്കാരുടെ വിലാസമായിരുന്ന പുഴ ഇന്ന് ഭീതിയുടെ അടയാളമാണ്. തുടർച്ചയായുള്ള പ്രളയ ഭീതി ഒഴിവാക്കാൻ സർക്കാർ തലത്തിൽ സംവിധാനം വേണം
- അഡ്വ. ബിജു ചിറയത്ത്, വാർഡ് കൗൺസിലർ, വികസന കാര്യ ചെയർമാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |