വർക്കല: വർക്കല - ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരുടെ കുറവ് കാരണം യഥാസമയം ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് പരാതി. ടിക്കറ്റ് കിട്ടാനായി മണിക്കൂറുകളോളമാണ് യാത്രക്കാർ ക്യൂവിൽ നിൽക്കുന്നത്. ടിക്കറ്റ് എടുത്ത് ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുൻപ് ഓടിക്കയറുന്ന സ്ഥിതിയിലാണ് യാത്രക്കാർ. ചിലപ്പോൾ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ടിക്കറ്റുമെടുത്ത് ഓടിക്കിതച്ച് എത്തുമ്പോഴേക്കും ട്രെയിൻ കിട്ടാറില്ലെന്നും യാത്രക്കാർ പറയുന്നു.
ട്രെയിൻ പുറപ്പെടുന്നതിന് തൊട്ട് മുൻപ് ട്രെയിൻ പാളം മുറിച്ചും ഫുട് ഓവർബ്രിഡ്ജിലൂടെയും യാത്രക്കാർ ഓടുന്നത് ഇവിടത്തെ പതിവ് കാഴ്ചയാണ്. ഒൻപത് സ്റ്റാഫുകൾ മുൻപ് ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് 4 ജീവനക്കാരേ ഉള്ളൂ. യാത്രക്കാരുടെയും ജീവനക്കാരുടെയും ദുരിതം പരിഹരിക്കാൻ അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ജീവനക്കാർ
മുൻപ് ഉണ്ടായിരുന്നത് - 9 പേർ
നിലവിൽ - 4 പേർ മാത്രം
കൗണ്ടർ ഒന്ന് മാത്രം
കൊവിഡ് വ്യാപനത്തിന് മുൻപ് രണ്ട് കൗണ്ടറുകൾ പ്രവർത്തിച്ച സ്ഥാനത്ത് നിലവിൽ ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ എല്ലാ ട്രെയിൻ സർവീസുകളും പുനഃസ്ഥാപിച്ചെങ്കിലും ഒരു കൗണ്ടർ മാത്രം പ്രവർത്തിക്കുന്നതിനാൽ യാത്രക്കാർക്ക് സമയത്ത് ട്രെയിനിൽ കയറാൻ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
ട്രെയിൻ എത്തുന്നതിന് 15 മിനിറ്റിന് മുൻപേ എത്തുന്ന യാത്രക്കാർക്ക് പോലും കൗണ്ടറിലെ തിരക്കു കാരണം ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുന്ന സ്ഥിതിയാണിപ്പോൾ.
ജീവനക്കാരും ദുരിതത്തിൽ
സീസൺ ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ്, കറന്റ് ടിക്കറ്റ് എല്ലാം ഒരേ കൗണ്ടറിൽ നിന്നാണ് വിതരണം ചെയ്യുന്നത്. ജീവനക്കാർക്ക് ഡ്യൂട്ടിയിൽ തുടർച്ചയായി ടിക്കറ്റ് കൊടുക്കേണ്ടി വരുമ്പോൾ ഭക്ഷണം കഴിക്കാനോ, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ പോലും സമയം ലഭിക്കാറില്ലെന്നും പരാതിയുണ്ട്. ജീവനക്കാർക്ക് ഒരു ദിവസം അവധിയെടുക്കാപോലും കഴിയാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |