ജൂലായിൽ യു.പി.ഐ ഇടപാടുകൾ 630 കോടി, മൂല്യം ₹10.6 ലക്ഷം കോടി
കൊച്ചി: 2016ലെ നോട്ട് അസാധുവാക്കലിന് പിന്നാലെയാണ് ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾക്ക് സ്വീകാര്യത ഏറിയത്. മൊബൈൽഫോൺ വഴി ഫീസില്ലാതെ ഉടനടി പണം കൈമാറാവുന്ന യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) സൗകര്യം കേന്ദ്രം അവതരിപ്പിക്കുകയും ചെയ്‌തതോടെ ഇടപാടുകൾ കുതിച്ചുമുന്നേറി.
ഗൂഗിൾ പേ, ആമസോൺ പേ, പേടിഎം, ഫോൺപേ തുടങ്ങിയവ പ്രവർത്തിക്കുന്ന സാങ്കേതികവിദ്യയാണ് യു.പി.ഐ. 2019 ഒക്‌ടോബറിൽ പ്രതിമാസ യു.പി.ഐ ഇടപാടുകൾ ആദ്യമായി 100 കോടി പിന്നിട്ടു. കഴിഞ്ഞ ഏപ്രിലിൽ ഇടപാടുകൾ 500 കോടിയായി. കഴിഞ്ഞമാസം നടന്നത് 630 കോടി ഇടപാടുകൾ; കൈമാറ്റം ചെയ്യപ്പെട്ടത് 10.6 ലക്ഷം കോടി രൂപയും.
ഡിജിറ്റൽ ഇടപാടുകൾ
റിസർവ് ബാങ്ക് നിയന്ത്രിക്കുന്നതും നിശ്ചിതഫീസുള്ളതുമായ എൻ.ഇ.എഫ്.ടി., ആർ.ടി.ജി.എസ്., നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) നിയന്ത്രിക്കുന്നതും സൗജന്യവുമായ ഐ.എം.പി.എസ്., യു.പി.ഐ., വീസ, മാസ്റ്റർകാർഡ് തുടങ്ങിയ കാർഡ് നെറ്റ്‌വർക്കുകൾ നിയന്ത്രിക്കുന്നതും ഫീസുള്ളതുമായ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് എന്നീ ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങളാണ് ഇന്ത്യയിലുള്ളത്.
കാർഡും യു.പി.ഐയും ഫീസും
നമ്മൾ ഒരു വ്യാപാരിക്ക് പണം ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി നൽകുമ്പോൾ വ്യാപാരിയിൽ നിന്ന് കാർഡ് സേവനദാതാക്കൾ നിശ്ചിതഫീസ് ഈടാക്കുന്നുണ്ട്. ഒരുദാഹരണം:
നാം കാർഡുവഴി വ്യാപാരിക്ക് നൽകുന്ന തുക : ₹100
കാർഡ് ഇഷ്യൂവിംഗ് ബാങ്ക് അതിൽ നിന്ന് കൈമാറുക : ₹99.75
കാർഡ് നെറ്റ്‌വർക്ക് കമ്പനി കൈമാറുക : ₹99.65
സ്വീകർത്താവിന്റെ ബാങ്ക് വ്യാപാരിക്ക് നൽകുക : ₹99.50
50 പൈസ മർച്ചന്റ്‌സ് ഡിസ്കൗണ്ട് റേറ്റിലൂടെ (എം.ഡി.ആർ) ഈടാക്കുന്ന ഫീസാണ്.
യു.പി.ഐയിൽ ഈ നഷ്‌ടമില്ലാതെ പൂർണതുക വ്യാപാരിക്ക് കിട്ടും.
യു.പി.ഐയിലെ ബാദ്ധ്യത
യു.പി.ഐ., ഇന്ത്യയുടെ സ്വന്തം റൂപേ കാർഡ് എന്നിവവഴിയുള്ള ഇടപാടുകൾ സൗജന്യമാണെങ്കിലും സേവനദാതാക്കൾക്ക് ചെലവുണ്ടെന്ന് റിസർവ് ബാങ്ക് പറയുന്നു. ഉപഭോക്താവ് 800 രൂപ വ്യാപാരിക്ക് നൽകുമ്പോൾ സേവനദാതാക്കൾക്കുണ്ടാകുന്ന ബാദ്ധ്യത രണ്ടുരൂപയാണെന്ന് കഴിഞ്ഞദിവസം റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഫീസ് ഘടന:
കൈമാറുന്ന തുക : ₹800
ഉപഭോക്താവിന്റെ ബാങ്കിന് ചെലവാകുന്നത് : 0.10% (80 പൈസ)
സ്വീകർത്താവിന്റെ ബാങ്കിന് ചെലവാകുന്നത് : 0.07% (56 പൈസ)
യു.പി.ഐ സേവനദാതാവിന്റെ ചെലവ് : 0.06% (48 പൈസ)
എൻ.പി.സി.ഐയുടെ ചെലവ് : 0.02% (16 പൈസ)
ആകെ : 2 രൂപ.
എ.ടി.എമ്മും ഫീസും
ഓരോ ഇടപാടുകാരനും പ്രതിമാസം നിശ്ചിത എ.ടി.എം ഇടപാടുകൾ സൗജന്യമാണ്. സ്വന്തം ബാങ്കിന്റെ എ.ടി.എമ്മിൽ അഞ്ചും മറ്റ് ബാങ്ക് എ.ടി.എമ്മിൽ മൂന്നും സൗജന്യ ഇടപാടുകളാണ് ഒട്ടുമിക്ക ബാങ്കുകളും അനുവദിക്കുന്നത്.
തുടർന്നുള്ള ഓരോ ഇടപാടിനും ഫീസ് അഞ്ചുമുതൽ 21 രൂപവരെ. പുറമേ ജി.എസ്.ടിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |