താഷ്കെന്റ് : ഇന്ത്യയിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട ഐസിസ് ഭീകരനെ പിടികൂടിയതിന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവിന് നന്ദിയറിയിച്ച് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഉസ്‌ബെക്കിസ്ഥാനിൽ ഇന്നലെ നടന്ന ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷനിലെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
ഇന്ത്യൻ ഭരണപക്ഷത്തെ പ്രമുഖനെ ചാവേർ ആക്രമണത്തിൽ വധിക്കാൻ ലക്ഷ്യമിട്ട ഐസിസ് ഭീകരനെ പിടികൂടിയ വിവരം റഷ്യൻ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്.എസ്.ബി) തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. 30 കാരനായ ഉസ്‌ബെക്കിസ്ഥാൻ പൗരനായ അസമോവ് മഷഹോന്റ് ആണ് എഫ്.എസ്.ബിയുടെ പിടിയിലായത്.
തുർക്കിയിൽ നിന്ന് പരിശീലനം നേടിയ ഇയാൾ റഷ്യ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പ്രവാചക നിന്ദയ്‌ക്ക് പകരം വീട്ടാനാണ് ചാവേർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതെന്ന് ഇയാൾ എഫ്.എസ്.ബിയോട് വെളിപ്പെടുത്തിയിരുന്നു.
ഭീകരതയ്ക്കെതിരെ ഇന്ത്യയും റഷ്യയും അടുത്ത ബന്ധം പുലർത്തിവരികയാണ്. കഴിഞ്ഞാഴ്ച ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നികൊലയ് പെട്രുഷെവുമായി മോസ്കോയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |