പത്തനംതിട്ട: പൊതുമരാമത്തിന്റെയും വാട്ടർ അതോറിറ്റിയുടെ അനാസ്ഥ ഒരു കുടുംബത്തെ തള്ളിവിട്ടത് തീരാക്കടത്തിലേക്ക്. കഴിഞ്ഞ ദിവസം കുമ്പഴയിലെ കുഴിയിൽ വീണ് ബസിന്റെ ചക്രം ദേഹത്ത് കയറി ഗുരുതര പരിക്കേറ്റ കുമ്പഴ തുണ്ടമൺകര ഇടപ്പുരയിൽ സന്തോഷിന്റെ മകൾ ആതിരയ്ക്ക് (23) ചികിത്സയ്ക്ക് 10ലക്ഷത്തോളം രൂപ ചെലവാകും. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയുടെ അര ഭാഗത്ത് ഇന്നലെ ഒരു ശസ്ത്രക്രിയ നടത്തി. ഇനി മജ്ജ മാറ്റിവയ്ക്കൽ ഉൾപ്പെടെ കാലിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. നിർദ്ധന കുടുംബത്തിൽപ്പെട്ട ആതിരയുടെ മാതാപിതാക്കൾക്ക് ഭാരിച്ച ചികിത്സാ ചെലവാണ് നേരിടേണ്ടി വരുന്നത്. ടി.കെ റോഡിൽ കണ്ണങ്കര ജയിലിന് സമീപത്തെ കുഴിയിൽ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ആതിര തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ എത്തിയ സ്വകാര്യ ബസിന്റെ ചക്രം ദേഹത്തും കാലിലും കയറി. സ്കൂട്ടർ ഒാടിച്ചിരുന്ന ബന്ധു കെ.ആർ.രജിത് കുമാറിന് പരിക്കേറ്റു.
പുതിയ പൈപ്പിടലിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയാണ് അബാൻ മുതൽ കുമ്പഴ വരെ റോഡ് കുഴിച്ചത്. ഇതു കൂടാതെ റോഡിന്റെ നടുവിൽ വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. റോഡ് ആര് നന്നാക്കുമെന്ന തർക്കം യാത്രക്കാരുടെ ജീവനെടുക്കുന്ന തരത്തിലേക്ക് ആയിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്.
പൊതുമരാമത്ത് വകുപ്പിന്റെയും വാട്ടർ അതോറിറ്റിയുടെയും അനാസ്ഥ കുടുംബത്തെ തളളിവിട്ടത് വലിയ കടത്തിലേക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |