തിരുവനന്തപുരം: പാലാ ഡിപ്പോയിലെ ഡ്രൈവർ ജിജിമോൻ ഡ്യൂട്ടിയില്ലാത്ത ദിവസങ്ങളിൽ തടി ചുമക്കാൻ പോകും. അമ്മയും ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഇപ്പോഴത്തെ ഏക വരുമാന
മാർഗം ഇതാണ്. ബാങ്കിലെ തിരച്ചടവ് മുടങ്ങി. ഫീസ് മുടങ്ങിയതിന്റെ ഓർമ്മപ്പെടുത്തലാണ് രണ്ടിലും അഞ്ചിലും പഠിക്കുന്ന മക്കളുടെ സ്കൂൾ ഡയറിയിൽ. അരിയും ,മരുന്നും വാങ്ങാനും പണമില്ല.
രണ്ടു മാസത്തെ ശമ്പളമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ശമ്പളത്തിന് 103 കോടി രൂപ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സർക്കാർ ഡിവിഷൻ ബെഞ്ചിൽ നിന്ന് സ്റ്റേ നേടിയപ്പോൾ ,തോറ്റത് തൊഴിലാളികൾ. പിന്നീട് 50 കോടി അനുവദിച്ചെങ്കിലും, ഇന്നേ അത് കെ.എസ്.ആർ.ടി.സി അക്കൗണ്ടിലെത്തൂ. അതും ചേർത്ത് ജൂലായിലെ ശമ്പളത്തിന്റെ 75% നൽകാനാണ് ശ്രമം.
മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഇന്ന് നടത്തുന്ന ചർച്ചയിലാണ് ജീവനക്കാരുടെ അവസാന പ്രതീക്ഷ. രണ്ട് മാസത്തെ ശമ്പളം തീർത്തു നൽകുന്നതിനാെപ്പം, മാനേജ്മെന്റ് നൽകിയ രക്ഷാപാക്കേജിൽ എന്തു തീരുമാനമെടുക്കുമെന്നതും പ്രധാനമാണ്. അതേസമയം ജീവനക്കാരുടെ സംഘടനകൾ സിംഗിൾ ഡ്യൂട്ടി, തൊഴിലാളി സംഘടനയിലുള്ളവരുടെ പ്രൊട്ടക്‌ഷൻ കാര്യത്തിൽ കടുംപിടിത്തം ഉപേക്ഷിക്കേണ്ടി വരും. ഇക്കാര്യങ്ങളിൽ മന്ത്രിമാരായ ആന്റണിരാജുവും വി.ശിവൻകുട്ടിയുമായി സംഘടനാ പ്രതിനിധികൾ മൂന്നുവട്ടം ചർച്ച നടത്തിയെങ്കിലും ഒന്നുമായില്ല.
കെ.ടി.ഡി.എഫ്.സി
പാര പണിതു
ജീവനക്കാർക്കെല്ലാം 20,000 രൂപ വീതം ഓണം അഡ്വാൻസ് നൽകാനുള്ള ശ്രമം കെ.ടി.ഡി.എഫ്.സിയുടെ എതിർപ്പു മൂലം തടസ്സപ്പെട്ടെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പറയുന്നത്. ഓണം അഡ്വാൻസ് വിതരണത്തിന് 75 കോടി രൂപ നൽകാമെന്ന് എസ്.ബി.ഐ സമ്മതിച്ചിരുന്നു. തുടർന്ന്, കെ.എസ്.ആർ.ടി.സിക്കു വായ്പ നൽകിയ എല്ലാ ബാങ്കുകളോടും സ്ഥാപനങ്ങളോടും എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടു. സർക്കാർ സ്ഥാപനമായ കെ.ടി.ഡി.എഫ്.സി മാത്രം എതിർത്തു. .
രക്ഷാ പാക്കേജ്
#വായ്പാ തിരിച്ചടവ് സർക്കാർ ഏറ്റെടുക്കണം
#6 മാസം വരെ പ്രതിമാസം 20 കോടി ധനസഹായം
#ഒറ്റത്തവണ സഹായമായി 250 കോടി രൂപ
കെ.എസ്.ആർ.ടി.സിയെപരീക്ഷണശാലയാക്കരുത്: ബി.എം.എസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയെ പരീക്ഷണശാലയാക്കുന്നത് അവസാനിപ്പിച്ച്, ജീവനക്കാരുടെ ശമ്പള കുടിശികയും ഓണം ആനുകൂല്യങ്ങളും നൽകാൻ സർക്കാർ തയ്യാറാവണമെന്ന് ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, പൊതുജന പിന്തുണയോടെ കേരളത്തിലെ തൊഴിലാളി സമൂഹം അണിനിരക്കുന്ന ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് ബി.എം.എസ് നേതൃത്വം വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |