കൊച്ചി: പൊന്നോണമാണ് മറ്റന്നാൾ. പക്ഷേ, ഓണക്കിറ്റും റേഷനും സ്‌പെഷ്യൽ അരി, പഞ്ചസാര എന്നിവയുമൊക്കെ കിട്ടാനുള്ള നൂറുകണക്കിനു പേരുടെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. ഇ പോസ് മെഷീൻ തകരാറും കിറ്റ് ലഭിക്കാത്തതും കേന്ദ്ര വിഹിതമില്ലാത്തതും റേഷൻ വിതരണത്തിന്റെ താളം തെറ്റിച്ചു.
75 ശതമാനത്തിലേറെപ്പേർ കിറ്റും റേഷനുമെല്ലാം വാങ്ങിയെങ്കിലും നേരത്തെ വാങ്ങാത്തവർക്കാണ് ഇപ്പോൾ ദുരിതം.
സ്‌പെഷ്യൽ വില്ലൻ...
ഓണത്തിന് മഞ്ഞക്കാർഡുകാർക്ക് ഒരുകിലോ സ്‌പെഷ്യൽ പഞ്ചസാരയും നീല, വെള്ള കാർഡുകാർക്ക് പത്ത് കിലോ സ്പെഷ്യൽ അരിയും നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. കേന്ദ്രവിഹിതം മുന്നിൽ കണ്ടായിരുന്നു പ്രഖ്യാപനം. കേന്ദ്ര വിഹിതം എത്താതായതോടെ സ്‌പെഷ്യൽ അരി പഞ്ചസാര വിതരണം പാടെ പാളി. ഇരുന്ന സ്റ്റോക്കിൽ നിന്ന് പറ്റാവുന്നത്രയും ആളുകൾക്ക് റേഷൻ വ്യാപാരികൾ സാധനങ്ങൾ വിതരണം ചെയ്തു. എന്നാൽ കിട്ടിയവരേക്കാൾ കൂടുതൽ കിട്ടാത്തവരാണെന്നുമാത്രം.
സ്‌പെഷ്യൽ അരി, പഞ്ചസാര എന്നിവ ആവശ്യപ്പെട്ടും ആളുകളെത്തുന്നുണ്ട്. ഗോഡൗണുകളിലും ഇവ സ്റ്റോക്ക് ഇല്ല.
മഞ്ഞകാർഡുകാർക്ക് സാധാരണ ലഭിക്കുന്ന ഒരു കിലോയ്ക്ക് പുറമേ ഒരു കിലോ കൂടി പഞ്ചസാര ലഭിക്കുമെന്നായിരുന്നു അറിയിപ്പ്. ഓണക്കിറ്റിലെ ഒരുകിലോ കൂടി ചേരുമ്പോൾ മൂന്ന് കിലോയാണ് നൽകേണ്ടത്. ജില്ലയിലെ 36,915 മഞ്ഞ കാർഡുകാരിൽ കുറെയേറെപ്പേർക്ക് ഒരുകിലോ വീതം പോലും നൽകാൻ സാധിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
നീല, വെള്ള കാർഡുകാർക്ക് സ്പെഷ്യൽ അരി 10കിലോ നൽകാനായിരുന്നു തീരുമാനം. അഞ്ച് കിലോ വീതം ചെമ്പാവ് അരിയും പച്ചരിയും. ഇതും കടകളിലെത്തിയിട്ടില്ല. ഇ- പോസ് മെഷീനിലും സ്പെഷ്യൽ അരി, പഞ്ചസാര എന്നിവ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ല. സെപ്തംബറിലെ സ്റ്റോക്കിൽ നിന്നുള്ള അരി സ്പെഷ്യൽ അരിയെന്ന പേരിൽ ചില റേഷൻ കടക്കാർ നൽകുന്നുണ്ടെങ്കിലും പിന്നീട് പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കും.
മാവേലി സ്‌റ്റോറുകളിൽ
നിന്ന് കിറ്റെത്തിയില്ല
റേഷൻ കടകളിലേക്ക് കിറ്റ് പായ്ക്ക് ചെയ്ത് എത്തിക്കേണ്ടത് മാവേലി സ്റ്റോറുകളാണ്. എന്നാൽ, അവിടെ നിന്ന് കൃത്യമായി കിറ്റ് എത്തുന്നില്ലെന്നും വ്യാപാരികൾ പറയുന്നു
ഇ- പോസ് തകരാർ...തീരാദുരിതം
ഇ-പോസ് മെഷീനിൽ നിരന്തരം നേരിടുന്ന തടസവും വ്യാപാരികൾക്ക് തലവേദനയാണ്. സെർവർ പ്രശ്നവും അപ്ഡേഷനുമാണ് കാരണം. ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യദിനം തന്നെ ഇ-പോസ് പണിമുടക്കി. ഇന്നലെയും ഉച്ചയ്ക്ക് ശേഷം പലയിടത്തും ഇതാവർത്തിച്ചു. ഓരോ കാർഡുകാർക്കും കിറ്റ് വാങ്ങാൻ പ്രത്യേക ദിവസം നിശ്ചയിച്ചിരുന്നെങ്കിലും കൂട്ടത്തോടെ എത്തുന്നതും വ്യാപാരികളെ വലയ്ക്കുന്നുണ്ട്. ഇന്നും നാളെയുമായി എത്തുന്നവർക്കെല്ലാം കിറ്റ് നൽകേണ്ട അവസ്ഥയാണിപ്പോൾ.
കിറ്റ് നൽകേണ്ടിയിരുന്നത്
(തീയതി, ആകെ, കാർഡ് എന്ന കണക്കിൽ)
25, 26, 27- 2,71,812- പിങ്ക്
29, 30, 31- 2,65,753- നീല
സെപ്തംബർ 1, 2, 3- 19,821- വെള്ള
കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗക്കാർക്കും സെപ്തംബർ 4മുതൽ 7 വരെ കിറ്റ് വാങ്ങാമെന്ന സർക്കാർ അറിയിപ്പാണ് പലരും ലാക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |