തിരുവനന്തപുരം: ചിലർ വിചാരിക്കുന്നത് എല്ലാം അവരുടെ ഒക്കത്താണെന്നും സർക്കാരിന് നല്ല ഉദ്ദേശ്യമേ ഉള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പാക്കേജ് വിതരണത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിഴിഞ്ഞം സമരത്തെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്. പരിപാടിയിൽ മത്സ്യത്തൊഴിലാളികൾ പങ്കെടുക്കരുതെന്ന് പ്രചരിക്കുന്ന സന്ദേശം ചടങ്ങിൽ വായിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഈ സ്ഥാനത്തിരുന്ന് താൻ ഇതിന് മറുപടി പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
സർക്കാരിന്റെ നല്ല ഉദ്ദേശത്തെ ചിലർ എതിർക്കുകയാണ്. എതിർപ്പ് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ എന്തൊക്കെ ചെയ്യാനാവുമോ അതെല്ലാം ചെയ്യും. ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ ക്ഷണിച്ചപ്പോൾ അത് പറ്റിക്കലാണെന്നും ചതിയാണെന്നുമുള്ള സന്ദേശമാണ് ഒരാൾ പ്രചരിപ്പിച്ചത്. മത്സ്യത്തൊഴിലാളികൾക്കുള്ള ധനസഹായം കൃത്യമായി വിതരണം ചെയ്യും. ചതി ശീലമുള്ളവർക്കെ അത് പറയാനാകൂ. ചതി തങ്ങളുടെ അജണ്ടയല്ല. ഒരു സർക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് നൽകിയത്. പ്രതിസന്ധികളിൽ മത്സ്യത്തൊഴിലാളികൾ ഒറ്റയ്ക്കല്ലെന്നും സർക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |