തിരുവനന്തപുരം: ജി 23 നേതാക്കളെ ഉൾക്കൊള്ളാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. തിരുത്തലിന് ശ്രമിച്ചവരുമായി നല്ല ബന്ധം വേണമായിരുന്നുവെന്നും ഇക്കാര്യം ഗാന്ധി കുടുംബത്തോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ.
'വിമർശിക്കുന്നവരെ ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്‌നം. എ ഐ സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചാൽ കേരളത്തിലുള്ളവർ മനസാക്ഷി വോട്ട് ചെയ്യട്ടെ. അശോക് ഗെലോട്ടിനെ പ്രസിഡന്റാക്കാനാണ് ഗാന്ധി കുടുംബം ആഗ്രഹിക്കുന്നത്. ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയും വോട്ട് പിടിക്കാൻ കെ പി സി സി ഇറങ്ങില്ല. മത്സരമുണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യും.'- സുധാകരൻ പറഞ്ഞു.
അതേസമയം, ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ശ്രീപെരുംപുത്തൂരിലെത്തി. ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി ഒരു മണിയോടെ ഹെലികോപ്ടറിൽ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകിട്ട് മൂന്നിന് തിരുവള്ളൂർ സ്മാരകവും പിന്നീട് വിവേകാനന്ദ സ്മാരകവും കാമരാജ് സ്മാരകവും സന്ദർശിക്കും. തുടർന്ന് ഗാന്ധിമണ്ഡപത്തിലെത്തി പ്രാർത്ഥനായോഗത്തിൽ പങ്കുചേർന്ന് യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണപതാക സ്വീകരിക്കും.
ആറു മാസം കൊണ്ട് 3500ലധികം കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് രാഹുൽഗാന്ധി ജനങ്ങളുമായി സംവദിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |