സി.പി.എമ്മിനെ വെട്ടിലാക്കി യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ നോട്ടീസ്
കൊച്ചി: എൽ.ഡി.എഫിനെ വെട്ടിലാക്കി കോർപ്പറേഷനിലെ നികുതി അപ്പീൽ കമ്മിറ്റിയിൽ ബി.ജെ.പി ചെയർമാനെതിരെ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ നോട്ടീസ് . 9 അംഗ കമ്മിറ്റിയിൽ യു.ഡി.എഫിന് നാലും എൽ.ഡി.എഫിന് മൂന്നും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്. ബി.ജെ.പി യുടെ പ്രിയ പ്രശാന്താണ് സമിതി ചെയർമാൻ. അവിശ്വാസം പാസാകണമെങ്കിൽ അഞ്ച് അംഗങ്ങളുടെ പിന്തുണ വേണം. എൽ.ഡി.എഫ് പിന്തുണച്ചാൽ നിഷ്പ്രയാസം അവിശ്വാസപ്രമേയം പാസാക്കാം. എന്നാൽ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തിൽ എൽ.ഡി.എഫ് വിട്ടുനിൽക്കാനാണ് സാദ്ധ്യത. അങ്ങനെ വന്നാൽ ബി.ജെ.പിയെ സഹായിക്കുന്നതിനായി എൽ.ഡി.എഫ് ഒത്തുകളിച്ചുവെന്ന് ആക്ഷേപമാകും. അത്തരമൊരു സാഹചര്യം സൃഷ്‌ടിച്ചു രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. അവിശ്വാസപ്രമേയത്തെ പിന്താങ്ങുമോ ഇല്ലയോ എന്ന കാര്യത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നികുതി അപ്പീൽ കമ്മിറ്റി അംഗത്തിന്റെ ഒഴിവിലേക്ക് കഴിഞ്ഞ ആഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് കൗൺസിലർ ബിന്ദു മണി ജയിച്ചിരുന്നു. ഇതോടെ എൽ.ഡി.എഫിന് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളായി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി അംഗം ടി. പത്മകുമാരിക്ക് കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നതോടെയാണ് നികുതി അപ്പീൽ സമിതിയിൽ ഒഴിവുവന്നത്.
അതേസമയം ചരിത്രത്തിലാദ്യമായി ഇത്തവണ ബി.ജെ.പിക്ക് കോർപ്പറേഷനിൽ ഭരണപങ്കാളിത്തം ലഭിച്ചത് യു.ഡി.എഫിന്റെ സഹായത്താലാണെന്ന് എൽ.ഡി.എഫ് നേതൃത്വം കുറ്റപ്പെടുത്തുന്നു. 2020 ജനുവരിയിൽ ഭരണസമിതി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ വിവിധ സ്ഥിരസമിതികളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അഞ്ചു കൗൺസിലർമാരും യു.ഡി.എഫിന് വോട്ടു ചെയ്തു. ഇതിനുപകരമായി യു.ഡി.എഫ് സഹായിച്ചതിന്റെ ഫലമായാണ് ബി.ജെ.പിക്ക് നികുതി അപ്പീൽ സമിതി ലഭിച്ചതെന്ന് മുതിർന്ന സി.പി.എം നേതാവ് പറഞ്ഞു.
സ്ഥിരംസമിതി തിരഞ്ഞെടുപ്പിന്റെ സമയത്ത് ധാരണയോടെ പ്രവർത്തിച്ച യു.ഡി.എഫും ബി.ജെ.പിയും ഇപ്പോൾ തെറ്റിപ്പിരിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തിൽ എൽ.ഡി.എഫിന് ഇടപെടേണ്ട കാര്യമില്ല. അവിശ്വാസപ്രമേയത്തിന്റെ കാര്യത്തിൽ പാർട്ടി നിലപാട് സ്വീകരിക്കും.
മേയർ അഡ്വ.എം. അനിൽകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |