പട്ടാമ്പി: ബസ് സ്റ്റാൻഡിലും മേലെ പട്ടാമ്പി പരിസരങ്ങളിലും തെരുവ് നായ ശല്യം രൂക്ഷം. പത്തിലധികം തെരുവ് നായ്ക്കളുടെ കൂട്ടമാണ് പലയിടങ്ങളിലും കാണുന്നത്. ഇവയിൽ ഭൂരിഭാഗവും അക്രമ സ്വഭാവം പ്രകടിപ്പിക്കുന്നതുമാണ്. ഇത് ജനങ്ങളെ എറെയാണ് ഭീതിയിലാക്കുന്നത്. പട്ടാമ്പി മത്സ്യമാർക്കറ്റ് പരിസരത്തും വലിയ ഭീതി ഉളവാക്കി തെരുവ് നായ്ക്കൾ നിരത്തുകളിലുണ്ട്.
വാഹനങ്ങൾക്ക് മുമ്പിൽ നായ്ക്കൾ ചാടി നിരവധി അപകടങ്ങളാണ് ദിവസേന സംഭവിക്കുന്നത്. ഇരു ചക്രവാഹന യാത്രികർക്കാണ് കൂടുതൽ ഭീഷണി. കഴിഞ്ഞദിവസം കൂറ്റനാട് വാവന്നൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുള്ള കുട്ടിക്ക് തെരുവനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വെള്ളിയങ്കല്ല് പാർക്കിലെ സുരക്ഷാ ജീവനക്കാരന് പട്ടിയുടെ കടിയേൽക്കുന്ന സംഭവവും ഉണ്ടായി. തെരുവ് നായകളിൽ അടുത്തിടെയായി അക്രമ സ്വഭാവം കൂടിവരുന്നതിനെ കുറിച്ച് പഠനം നടത്തുകയും തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി വേണമെന്നുമാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. ഒഴിഞ്ഞ പറമ്പിലും ജല സ്രോതസുകളിലും മാലിന്യം വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ വർദ്ധിക്കാൻ കാരണമാവുന്നുണ്ട്. തെരുവു നായ്ക്കൾ കൂട്ടം ചേർന്ന് നിൽക്കുന്നത് കാരണം സ്കൂളുകളിലേക്കും മദ്രസകളിലേക്കും ചെറിയ കുട്ടികളെ കൊണ്ടുവിടേണ്ട അവസ്ഥയാണ്. പേവിഷബാധക്കുള്ള വാക്സിൻ എടുക്കാൻ മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പലരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |