കൽപ്പറ്റ: വയനാട് ചുരം റോഡ് വഴിയുള്ള യാത്ര ദുഷ്ക്കരമായി. ഓണം കഴിഞ്ഞെങ്കിലും താമരശ്ശേരി ചുരത്തിലെ തിരക്കു കുറയാത്തതിനാൽ മണിക്കൂറുകളോളം ചുരം റോഡിൽ ഗതാഗതകുരുക്കാണ്. അടിവാരം മുതൽ ലക്കിടി വരെ നീളുന്നതാണ് ഗതാഗതക്കുരുക്ക്. ഊണും ഉറക്കവും ഉപേക്ഷിച്ച് ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ ഇടപെടൽ കൊണ്ടാണ് ഒരു പരിധിവരെ ഗതാഗത കുരുക്ക് അഴിക്കാൻ കഴിയുന്നത്. ചുരം മേഖലയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ചരക്ക് ലോറികളാണ് ഏറെയും തടസ്സക്കാരായി മാറുന്നത്. ഇതിന് മുമ്പൊന്നും കാണാത്ത തരത്തിലാണ് ചുരം റോഡിലെ വാഹനങ്ങളുടെ നീണ്ട നിര. വലിയ വാഹനങ്ങൾക്കിടയിലൂടെ കാറുകൾ ഉൾപ്പെടെ ചെറുവാഹനങ്ങൾ മറികടന്ന് കയറുന്നതും വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. വയനാട് ജില്ലാ മെഡിക്കൽ കോളേജിൽ നിന്ന് ഉൾപ്പെടെ ജില്ലയിലെ ആശുപത്രികളിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മറ്റും അത്യാസന്ന രോഗികളെയും കൊണ്ട് വരുന്ന ആംബുലൻസുകളും ചുരത്തിൽ കുടുങ്ങുന്നത് നിത്യ സംഭവമാവുകയാണ്.
താമരശ്ശേരിചുരം റോഡ് വഴിയുളള യാത്ര എന്നും തലവേദനയായി മാറിയിട്ടുണ്ട്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരത്തെ ഒന്നരമണിക്കൂർ കൊണ്ട് എത്താൻ പറ്റിയിരുന്നെങ്കിൽ ഇപ്പോഴത് മൂന്നും നാലും മണിക്കൂറിലേറെ വേണം. ചിലപ്പോൾ അതിലും കൂടും. പത്ത്-പന്ത്രണ്ട് ടയറുള്ള ലോറികൾ ഇടയിൽപ്പെട്ടാൽ മൂന്ന് നാല് മണിക്കൂറുകൾ ചിലപ്പോൾ കാത്തിരിക്കേണ്ട ദുരവസ്ഥയാണ്. ചരക്ക് ലോറികൾ ഉൾപ്പെടെ വലിയ ലോറികൾ രാത്രി 12 മണിക്കുശേഷം മാത്രമേ ഓടിക്കാൻ പാടുള്ളുവെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. ചുരം മേഖലയിൽ അനുഭവപ്പെടുന്ന കനത്ത മഴയും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ടൂറിസവുമായി ബന്ധപ്പെട്ട് ഓണത്തിന് മുമ്പും ശേഷവും വൻ ജനപ്രവാഹമാണ് വയനാട്ടിലേക്ക്. ചുരം മേഖലയിൽ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |