ദുബായ്: പാകിസ്ഥാനെ 23 റൺസിന് തകർത്ത് ശ്രീലങ്ക ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ആറുവിക്കറ്റിന് 170 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 20 ഓവറിൽ 147 റൺസിന് ആൾ ഔട്ടാവുകയായിരുന്നു.പ്രമോദ് മധുഷൻ നാല് വിക്കറ്റുംവാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റും നേടി. ലങ്കയുടെ ആറാം ഏഷ്യൻ കിരീടമാണിത്.
ടോസ് നേടിയ പാകിസ്ഥാൻ ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആ തീരുമാനം ശരി വെയ്ക്കുന്ന തരത്തിലുള്ള മോശം തുടക്കമായിരുന്നു ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ കാഴ്ചവെച്ചത്. 5 വിക്കറ്റിന് 58 റൺസ് എന്ന പരിതാപകരമായ അവസ്ഥയിലായിരുന്ന ശ്രീലങ്കൻ നിരയെ ഭനുക രാജപക്‌സേയുടെ അർദ്ധസെഞ്ചുറി നേട്ടമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 45 പന്തിൽ 3 സിക്സും 6 ഫോറും അടക്കം പുറത്താകാതെ 71 റൺസ് നേടിയ താരത്തിന്റെ ബാറ്റിംഗ് മികവിലാണ് ശ്രീലങ്ക 170 തികച്ചത്. മത്സരത്തിന്റെ മൂന്നാം പന്തിൽ തന്നെ ശ്രീലങ്കയ്ക്ക് കുശാൽ മെൻഡിസിനെ (0) നഷ്ടമായി. പിന്നാലെ പത്തും നിസംഗയും (8) ധനുഷ്‌ക ഗുണതിലകയും (1) അധികം നേരം ക്രീസിൽ നിലയുറപ്പിക്കാതെ മടങ്ങി. 21 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 28 റൺസെടുത്ത് രണ്ടക്കം കടന്ന ധനഞ്ജയ ഡിസിൽവയെ ഇഫ്തിഖർ അഹമ്മദ് പവലിയനിലേയ്ക്ക് മടക്കി. 2 റൺസ് മാത്രം നേടിയ ക്യാ്ര്രപൻ ദസുൻ ഷാനകയ്ക്കും സ്‌കോർബോർഡിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല.ആറാം വിക്കറ്റിൽ ഒന്നിച്ച രജപക്സ വാനിന്ദു ഹസരംഗ കൂട്ട്‌കെട്ടാണ് ലങ്കൻ സ്‌കോർ 100 കടത്തിയത്. 21 പന്തിൽ 36 റൺസെടുത്ത ഹസരംഗയെ ഹാരിസ് റൗഫ് പുറത്താക്കുന്നത് വരെ ഇരുവരും റൺമഴ തുടർന്നു.
പിന്നാലെയെത്തിയ ചാമിക കരുണരത്നയുമായി ചേർന്ന് 54 റൺസ് നേടിയ ഭനുക രാജപക്‌സേ സ്‌കോർ 170 ലെത്തിച്ചു. കരുണരത്ന 14 പന്തുകളിൽ നിന്ന് നിർണായകമായ 14 റൺസ് ടീമിനായി നേടി. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റും നസീം ഷാ ഒരു വിക്കറ്റും നേടി.
വിജലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് നാലാം ഓവറിൽ തന്നെ ബാബർ അസം (5), ഫഖർ സമാൻ (0) എന്നിവരെ നഷ്ടമായി. പ്രമോദ് മധുഷനായിരുന്നു രണ്ട് വിക്കറ്റുകളും. പിന്നീട് മുഹമ്മദ് റിസ്വാൻ (55) ഇഫ്തിഖർ അഹമ്മദ് (32) മനോഹരമായി ടീമിനെ നയിച്ചു. ഇരുവരും നാലാം വിക്കറ്റിൽ 71 റൺസ് കൂട്ടിചേർത്തു. പാകിസ്ഥാൻ ശക്തമായി മുന്നോട്ട് പോയികൊണ്ടിരിക്കെ മധുഷൻ വീണ്ടും ബ്രേക്ക് ത്രൂ നൽകി. ഇഫ്തിഖർ പുറത്ത്. തുടർന്നെത്തിയ മുഹമ്മദ് നവാസ് (6), ഖുഷ്ദിൽ ഷാ (2), ആസിഫ് അലി (0) എന്നിവർക്ക് തിളങ്ങനായില്ല. ഒരോവറിൽ രണ്ട് വിക്കറ്റ് നേടിയ ഹസരങ്കയും മത്സരം അനുകൂലമാക്കുന്നതിൽ നിർമണായക പിന്തുണ നൽകി. ഷദാബ് ഖാൻ (8) പുറത്തായതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. അവസാന പന്തിൽ ഹാരിസ് റൗഫ് (13) ബൗൾഡായി. മുഹമ്മദ് ഹസ്‌നൈൻ (8) പുറത്താവാതെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |