പൊന്നാനി: പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന മണൽതിട്ടകൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾക്ക് തുടക്കമാകുന്നു. അഴിമുഖത്തിന്റെ ആഴവും അടിഞ്ഞു കൂടിയ മണലിന്റെ തോതും സർവേ നടത്തി തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പുതുപൊന്നാനി മുനമ്പം അഴിമുഖത്ത് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
അഴിമുഖത്ത് ഒന്നര മുതൽ രണ്ട് മീറ്റർ വരെ ആഴം കൂട്ടാനാണ് പ്രാഥമിക ധാരണ. ഇതിന്റെ ഭാഗമായി ഈ മാസം 22, 23 തീയതികളിൽ ഹൈഡ്രോഗ്രാഫിക് വിഭാഗം സർവേ നടത്തി റിപ്പോർട്ട് എം.എൽ.എയ്ക്ക് നൽകും. അഴിമുഖത്തെ മണൽതിട്ട നീക്കം ചെയ്ത് കരാറുകാരൻ തന്നെ മണൽ വിൽപ്പന നടത്തി തുക സർക്കാരിലേക്ക് അടയ്ക്കാനാണ് തീരുമാനം. എന്നാൽ താത്കാലികമായി മണൽ നീക്കം ചെയ്തത് കൊണ്ട് ഫലമില്ലെന്നും അഴിമുഖത്ത് ജലം സുഗമമായി ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനമാണ് വേണ്ടതെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. അഴിമുഖത്ത് അടിഞ്ഞുകൂടി കിടക്കുന്ന കല്ലുകൾ നീക്കം ചെയ്യണമെന്നും ആവശ്യമുണ്ട്.
പ്രളയത്തിലും കടലാക്രമണത്തിലും അടിഞ്ഞുകൂടിയ മണൽതിട്ടകൾ മൂലം ചെറുവള്ളങ്ങൾക്കുൾപ്പെടെ ഇതുവഴി കടന്ന് പോകാൻ കഴിയുന്നില്ല. മണൽതിട്ട രൂപപ്പെട്ടത് കാരണം മത്സ്യബന്ധന തൊഴിലാളികൾക്കും തോണികൾക്കും കടലിൽ പോകാൻ സാധിക്കാത്ത സ്ഥിതിയാണ്. കടലും പുഴയും ചേരുന്ന ഭാഗത്ത് മണൽ അടിഞ്ഞു കിടക്കുന്നത് മാട്ടുമ്മൽ പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണിയുണ്ടാക്കുന്നു.
ദുരന്ത നിവാരണ മുന്നൊരുക്ക പ്രവൃത്തികളുടെ ഭാഗമായി നേരത്തെ കുറച്ച് ഭാഗത്തെ മണൽ നീക്കം ചെയ്തിരുന്നെങ്കിലും ഇത് പൂർവ്വസ്ഥിതിയിലായി. ഇതിനായി ചെലവഴിച്ച തുകയെല്ലാം പാഴായി.
കടവനാട്, പുറങ്ങ് ,മാട്ടുമ്മൽ, വെളിയങ്കോട് എന്നിവിടങ്ങളിലെ വെള്ളം കടലിലെത്താനുള്ള പാതയാണ് പുതുപൊന്നാനി അഴിമുഖം. ഹാർബർ എൻജിനീയറിംഗ് എക്സിക്യൂട്ടീവ് എൻജിനീയർ രാജീവ്, അസി.എൻജിനീയർ ജോസഫ് ജോൺ, ഹൈഡ്രോഗ്രാഫിക് മറൈൻ സർവേയർ ഷൽബി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അതേസമയം സർക്കാർ പണം ചെലവഴിക്കാതെ അഴിമുഖത്ത് നിന്നും എടുക്കുന്ന മണൽ കരാറുകാരന് തന്നെ വിൽക്കാൻ അനുമതി നൽകാനുള്ള നീക്കം അഴിമതിക്ക് കളമൊരുക്കുമെന്ന ആക്ഷേപമുയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |