കണ്ണൂർ: സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി പയ്യന്നൂരിലെ ഫായിസ നേടിയത് മിന്നും വിജയം. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ വികസന വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാടായി ജി .എച്ച് .എസ്. എസിൽ നടന്ന തുല്യതാ പഠന കേന്ദ്രത്തിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി തുല്യതാ പഠിതാവാണ് ഫായിസ.
പത്താംതരം മികച്ച വിജയം കരസ്ഥമാക്കി തുടർപഠനത്തിന് ആഗ്രഹിച്ച ഫായിസയുടെ പഠന മോഹങ്ങൾ വിവാഹിതയാകേണ്ടി വന്നതോടെ അവസാനിച്ചിരുന്നു. ഭർത്താവ് അൻവർ സാദത്തിന്റെ പിന്തുണ ലഭ്യമായതോടെയാണ് ഹയർസെക്കൻഡറി തുല്യതാ ക്ലാസിൽ ചേർന്ന് പഠിക്കാനും ഉന്നതവിജയം നേടാനും സാധിച്ചത്. നാല് മക്കളുടെ അമ്മയാണ് ഫായിസ. മനഃശാസ്ത്രജ്ഞയാകാനാണ് ഫായിസയുടെ ആഗ്രഹം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബി.എ സൈക്കോളജിക്ക് ചേരാൻ അപേക്ഷ നൽകിയിരിക്കുയാണ് ഇവർ. പയ്യന്നൂർ നഗരസഭയിലാണ് രജിസ്‌ട്രേഷൻ നടത്തിയത്.
വൈകല്യങ്ങളെ അതിജീവിച്ച ഇക്ബാലിനും വിജയകിരീടം
വൈകല്യങ്ങളെ അതിജീവിച്ച് ഏഴാം തരം തുല്യത മുതൽ ഹയർസെക്കണ്ടറി പഠനം വരെ നേടിയ അൽസില ഇക്ബാലും മൂന്ന് വിഷയങ്ങളിൽ എ പ്ലസും മൂന്ന് വിഷയങ്ങളിൽ എയും നേടി തൊട്ടു പിറകെ തന്നെയുണ്ട്. വികസന വിദ്യാ കേന്ദ്രം പ്രേരക് കെ ഗീതയുടെ നിരന്തരമായ പരിശ്രമം തന്നെ ഈ ഇരട്ട വിജയങ്ങൾക്കുണ്ട്.
ജില്ലയിൽ 484 പേർ പരീക്ഷ എഴുതി. 388 പേർ വിജയിച്ചു. 80 ശതമാനമാണ് വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |