ന്യൂഡൽഹി: ഡിപ്ലോമാറ്റിക്, ഔദ്യോഗിക, സർവീസ് പാസ്‌പോർട്ടുകൾ ഉള്ളവർക്കു വിസ ഒഴിവാക്കുന്നതുൾപ്പെടെയുള്ള കരാറുകളിൽ ഇന്ത്യയും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയും ഒപ്പിട്ടു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ദ്വിദിന സന്ദർശനത്തിലാണ് സുപ്രധാന കരാറുകളിലേർപ്പെട്ടത്. ജിബൂട്ടി പ്രധാനമന്ത്രി അബ്ദുൾകാദർ കാമിൽ മുഹമ്മദുമായും വി. മുരളീധരനും കൂടികാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ വി. മുരളീധരൻ അബ്ദുൾകാദർ കാമിനെ അറിയിച്ചു. വിദേശമന്ത്രി മഹമൂദ് അലി യൂസഫുമായും ആരോഗ്യമന്ത്രി അഹമ്മദ് അബ്ദുള്ളയുമായും മുരളീധരൻ ചർച്ചനടത്തി.
സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ സർവീസും ജിബൂട്ടിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസും തമ്മിലുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യൻ സംഘത്തിന്റെ സന്ദർശനം ഉഭയകക്ഷിബന്ധത്തിന് ഊർജം പകരുമെന്ന് ജിബൂട്ടി വിദേശകാര്യ മന്ത്രി മഹമൂദ് അലി യൂസഫ് പറഞ്ഞു. ജിബൂട്ടിയിലെ ഇന്ത്യൻ സമൂഹത്തോടും മന്ത്രി മുരളീധരൻ സംവദിച്ചു. ജിബൂട്ടിയുമായുള്ള ഊഷ്മള സൗഹൃദം നിലനിറുത്തുന്നതിൽ ഇന്ത്യൻ സമൂഹം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച ജിബൂട്ടിയിലെ മഹാത്മാഗാന്ധി സെന്റർ ഫോർ ലീഡർഷിപ്പ് ആൻഡ് എന്റർപ്രണർഷിപ്പ് സന്ദർശിച്ച കേന്ദ്രമന്ത്രി ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |