തൃശൂർ: ടാസ് നാടകോത്സവം ഒക്‌ടോബർ ഒന്ന് മുതൽ 12 വരെ റീജ്യണൽ തിയേറ്ററിൽ നടക്കും. പത്ത് നാടകങ്ങളാണ് അവതരിപ്പിക്കുക. ദിവസവും വൈകീട്ട് 5.45ന് നാടകസംവാദവും 6.15ന് നാടകാവതരണവും നടക്കും. ഒന്നിന് വൈകീട്ട് 5.45ന് മന്ത്രി കെ.രാധാകൃഷ്ണൻ നാടകോത്സവം ഉദ്ഘാടനം ചെയ്യും. മേയർ എം.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും.
കളക്ടർ ഹരിത വി.കുമാർ, സേവ്യർ പുൽപ്പാട്ട്, പ്രൊഫ.കെ.സച്ചിദാനന്ദൻ, സാംകുട്ടി പട്ടങ്കരി, നടൻ സുനിൽസുഗത, കെ.എൻ.ഗണേഷ് എന്നിവർ വിവിധ സംവാദങ്ങളിൽ പങ്കെടുക്കും. 12ന് ജനകീയ അവാർഡ് പ്രഖ്യാപനം നടക്കും. പ്രവേശനം സൗജന്യം. തുടർന്ന് പഴയ മലയാള ഗാനങ്ങളും സിനിമാഗാനങ്ങളും ഉൾപ്പെടുത്തി മധുരിക്കും ഓർമ്മകളെ ഗാനമേളയും ഉണ്ടാകും. ആദ്യ ദിവസം തിരുവനന്തപുരം ശ്രീനന്ദനയുടെ ബാലരമ അരങ്ങേറും. രണ്ടിന് ചങ്ങനാശ്ശേരി അരമനയുടെ നാലുവരി പാത, മൂന്നിന് കൊല്ലം ആവിഷ്‌കാരയുടെ ദൈവം തൊട്ട ജീവിതം, നാലിന് കൊല്ലം അസീസിയുടെ ജലം, അഞ്ചിന് ചിറയൻകീഴ് അനുഗ്രഹയുടെ നായകൻ, ആറിന് തിരുവനന്തപുരം തിയേറ്റർ ഗ്രൂപ്പിന്റെ മധുരനെല്ലിക്ക. ഏഴിന് കോഴിക്കോട് രംഗഭാഷയുടെ മുക്കുത്തി, എട്ടിന് കാഞ്ഞിരപ്പിള്ളി അമലയുടെ കടലാസിലെ ആന, ഒമ്പതിന് കൊച്ചിൻ ചൈത്രതാരയുടെ ഞാൻ, പത്തിന് വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങളാണ് എന്നീ നാടകങ്ങളാണ് രംഗത്തെത്തുക. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ജോസ് ആലുക്ക, വർക്കിംഗ് പ്രസിഡന്റ് സി.ആർ.വത്സൻ, ആർ.സി.അയ്യന്തോൾ, പോൾ കൊച്ചുവീട്ടിൽ, ബാൽസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |