ന്യൂഡൽഹി: ഡൽഹി ലെഫ്റ്റനന്റ് ഗവർണറെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളും ട്വീറ്റുകളും സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിക്കണമെന്ന് ആം ആദ്മി പാർട്ടി നേതാക്കളോട് ഡൽഹി ഹൈക്കോടതി. എ.എ.പിക്കെതിരെ ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവ്. വിനയ് കുമാർ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ ചെയർമാനായിരിക്കെ 1400 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ചാണ് എ.എ.പി നേതാക്കളായ അതിഷി സിംഗ്, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, സഞ്ജയ് സിംഗ്, ജാസ്മിൻ ഷാ എന്നിവർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത്. ചെയർമാനെന്ന നിലയിൽ മകൾക്ക് കരാർ നൽകിയെന്നും പോസ്റ്റുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു. പോസ്റ്റുകളും ട്വീറ്റുകളും വിഡീയോകളും ഡിലീറ്റ് ചെയ്യുകയോ പിൻവലിക്കുകയോ ചെയ്യണമെന്നാണ് സക്സേന ഹർജിയിൽ ആവശ്യപ്പെട്ടത്. കൂടാതെ രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പരിഗണിച്ച കേസ് ഉത്തരവിനായി മാറ്റിവയ്‌ക്കുകയായിരുന്നു. വിശദമായ ഉത്തരവ് പിന്നീടുണ്ടാകുമെന്നും ജസ്റ്റിസ് അമിത് ബൻസാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |