തിരുവനന്തപുരം: വൈദ്യുതി വിതരണത്തിലെ തടസത്തെത്തുടർന്ന് അരുവിക്കര പ്ളാന്റിലെ പമ്പിംഗ് നിലച്ചതിനാൽ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിലുണ്ടായ ജലക്ഷാമം ഇന്ന് വൈകിട്ടോടെ പൂർവാവസ്ഥയിലാവുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.മൺവിളയിലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായിരിക്കുന്നത്.പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. പമ്പിംഗ് നിലച്ചതിനെ തുടർന്ന് കുടിവെള്ള പൈപ്പുകളിൽ വായു കയറി മർദ്ദം കുറഞ്ഞതാണ് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം ലഭിക്കാത്തിനുകാരണം. തുടർന്നും വെള്ളം ലഭിക്കാൻ തടസം ഉണ്ടായാൽ ലൈനിലെ മർദ്ദം പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ മാസം 3 ദിവസം അരുവിക്കരയിൽ വൈദ്യുതി തടസപ്പെട്ടിരുന്നു.തുടർന്ന് പമ്പിംഗിന്റെ ശക്തി കുറഞ്ഞു.ഇതോടെ ഇരുനില വീടുകളിൽ വെള്ളം കയറാത്ത സ്ഥിതിയുണ്ടായി. ജലവിതരണം പഴയ നിലയിലേയ്ക്ക് വരുന്നതിനിടെ അപ്രതീക്ഷിതമായി വീണ്ടും വൈദ്യുതി തടസപ്പെട്ടു. ഇതോടെയാണ് പ്രശ്നം രൂക്ഷമായത്.
കെ.എസ്.ഇ.ബി അറ്റകുറ്റപ്പണി
വാർഷിക അറ്റകുറ്റപ്പണിക്കായി കെ.എസ്.ഇ.ബി അരുവിക്കര പ്ളാന്റിലേക്കുള്ള വൈദ്യുതി വിതരണം രണ്ട് ദിവസം നിറുത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതി നിലയ്ക്കുന്നതിനാൽ പമ്പിംഗ് നടക്കാതെ ശുദ്ധജല വിതരണം തടസപ്പെടുന്ന സാദ്ധ്യത കണക്കിലെടുത്ത് വാട്ടർ അതോറിട്ടി മുന്നൊരുക്കങ്ങൾ നടത്തുകയാണ്. ജല അതോറിട്ടി അനുവദിക്കാത്തതിനാൽ അറ്റകുറ്രപണി എന്നുവേണമെന്ന കാര്യത്തിൽ കെ.എസ്.ഇ.ബി തീരുമാനം എടുത്തിട്ടില്ല. പൂജ അവധിക്ക് ശേഷം വാട്ടർ അതോറിട്ടിയും കെ.എസ്.ഇ.ബിയും ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |