ടെഹ്റാൻ : ഹിജാബിനെതിരായ പ്രതിഷേധം കനത്തതോടെ സ്കൂൾ പരിസരത്ത് വിശദീകരണത്തിനെത്തിയ പാരാമിലിട്ടറി ഉദ്യോഗസ്ഥന്റെ യോഗം വിദ്യാർത്ഥിനികൾ ഹിജാബ് വീശി 'പോയി തുലയൂ" എന്ന മുദ്രാവാക്യം മുഴക്കി തടസ്സപ്പെടുത്തി. തലമുടി മറയ്ക്കുന്ന വിധം ഹിജാബ് ധരിച്ചെല്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത കുർദ്ദിഷ് വനിത മഹ്സ അമിനി (22) സെപ്തംബർ 13ന് കസ്റ്റഡിയിൽ മരണമടഞ്ഞതിനെ തുടർന്ന് ആരംഭിച്ച ഹിജാബ് പ്രതിഷേധം സ്കൂളുകളിലേക്കും പടരുകയാണ്. വിദ്യാർത്ഥിനികളെ തടയാനെത്തിയ പാരാമിലിട്ടറി സംഘമായ ബസീജിനെതിരെ 'പോയി തുലയൂ, ബസീജ്" എന്ന് മുദ്രാവാക്യം വിളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും ഒാൺലൈനിലും പ്രത്യക്ഷപ്പെട്ടു. 'ഏകാധിപതിക്ക് മരണ"മെന്ന് മുദ്രാവാക്യം വിളിക്കുന്നയാളുടെ വീഡിയോക്കൊപ്പം സാനന്ദാജിലെ പടിഞ്ഞാറൻ നഗരത്തിൽ ട്രാഫിക്കിനിടയിലൂടെ ഹിജാബിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനികൾ ഹിജാബ് വീശി 'സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം" എന്ന് മുദ്രാവാക്യം വിളിച്ച് നീങ്ങുന്നതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന മുതിർന്ന വനിതയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.
രാജ്യത്തിന്റെ ശത്രുക്കൾ സ്കൂൾ വിദ്യാർത്ഥികളെയും യൂണിവേഴ്സിറ്റികളെയും ലക്ഷ്യമിട്ടിരിക്കുന്നതായി ഇറാൻ വിദ്യാഭ്യാസമന്ത്രി യൂസഫ് നൗരി പ്രതികരിച്ചു. ഇന്റർനെറ്റ് വഴിതെറ്റിച്ച് കുരുക്കിലാക്കിയ യുവജനങ്ങളെ നേരിടാൻ അധികൃതർ തയ്യാറാവണമെന്ന് പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ മൊണ്ടസേരി പറഞ്ഞു.
അതിനിടെ, ടെഹ്റാനിൽ ഹിജാബിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനികളെ നീക്കുന്ന അർദ്ധസൈനികരുടെ വീഡിയോ ഇറാനിലെ ഹ്യൂമൻറൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പങ്കുവച്ചു.
മഹ്സ അമിനി മരണമടഞ്ഞതിനെ തുടർന്നുണ്ടായ പ്രതിഷേധം ആദ്യ പൊട്ടിപ്പുറപ്പെട്ടത് മഹ്സ അമിനിയുടെ നാടായ വടക്കുപടിഞ്ഞാറൻ ഇറാനിലാണ്. തുടർന്ന് രാജ്യവ്യാപകമായി പടരുകയായിരുന്നു. യുവതികളാണ് പ്രതിഷേധത്തിൽ മുന്നിൽ നിന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് സ്കൂൾ വിദ്യാർത്ഥിനികൾ കൂട്ടമായി പൊതുഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഹിജാബിനെതിരായ പ്രതിഷേധവും അക്രമവും അടിച്ചമർത്തണമെന്ന് ഇറാനിലെ സുപ്രീം നേതാവ് അയത്തൊള്ള അലി ഖമനി കഴിഞ്ഞ ദിവസവും ആവർത്തിച്ചു.
അതേസമയം, ഭരണകൂടം ഹിജാബിനെതിരെ പ്രതിഷേധിച്ച ഡസൻ കണക്കിന് പേരെ കൊലപ്പെടുത്തിയതായി മനുഷ്യാവകാശ സംഘടനകൾ പുറത്ത് വിട്ട കണക്കുകളിൽ പറയുന്നു.സിസ്താൻ ബലൂചിസ്ഥാന്റെ തലസ്ഥാനമായ സഹീദാനിൽ മാത്രം 83 പേർ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |