കൊച്ചി: കൊച്ചി രാജ്യത്തിന്റെ പോസ്റ്റൽ ചരിത്രത്തിനൊപ്പം നടക്കുകയാണ് ഒരു ശാസ്ത്രജ്ഞൻ. ആലുവയിലെ ഡോ.എം.ആർ.രമേഷ് കുമാറിന്റെ പക്കലുള്ളത് 1894- 1950 കാലഘട്ടത്തിലെ സ്റ്റാമ്പുകളും കവറുകളും കാർഡുകളും. ആദ്യം കൊച്ചിയിലും പിന്നീട് ഇംഗ്ലണ്ട്, മദ്രാസ് എന്നിവിടങ്ങളിലും അച്ചടിച്ച കൊച്ചിൻ സ്റ്റാമ്പ് ഇന്ന് കണികാണാൻ പോലും കിട്ടില്ല. കൊച്ചിയിലെ ആറ് പ്രധാന രാജാക്കന്മാരുടെ കാലത്തെ തപാൽ കവറുകളും സ്റ്റാമ്പുകളും അന്നത്തെ ഗോവൻ സ്റ്റാമ്പുകളും രമേഷ് കുമാറിന്റെ ശേഖരത്തെ സമ്പന്നമാക്കുന്നു.
അമൂല്യമായ കവറുകളും രമേഷ് പലയിടങ്ങളിൽ നിന്നായി ശേഖരിച്ചിട്ടുണ്ട്. പ്രീ അഡ്‌ഹേഴ്‌സീവ് കവർ, പാലസ് കവർ, സെൻസേർഡ് കവർ, കൂലിക്കത്ത് കവർ, പരീക്ഷണാർത്ഥ അഞ്ചൽ ഓഫീസ് കവർ, രാജഭരണകാലത്തെ മണി ഓർഡർ, ക്യാൻസലേൻ കവർ എന്നിവയാണ് പ്രധാനപ്പെട്ടത്.
പിതാവ് എം.വി. രാമനാഥ പൈയിൽ നിന്നാണ് സ്റ്റാമ്പ്, തപാൽ കവർ ശേഖരണ ശീലം രമേഷ് പഠിച്ചത്. ശേഖരത്തിലെ പലതും പതിനായിരങ്ങൾ മുടക്കി ലേലത്തിൽ പിടിച്ചവയാണ്. പോസ്റ്റൽ ചരിത്രവുമായി ബന്ധപ്പെട്ട 250ലേറെ സ്റ്റാമ്പുകളും 1000ലേറെ കവറുകളുമാണ് ഇദ്ദേഹത്തിന്റെ പക്കലുള്ളത്.
2019ൽ ഇന്ത്യൻ നാഷണൽ ഫിലാറ്റലിക് എക്‌സിബിഷനിൽ പോസ്റ്റൽ ഹിസ്റ്ററി വിഭാഗത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട് ഈ 63കാരൻ. 2022ൽ സൗത്ത് ഇന്ത്യ ഫിലാറ്റലിക് അസോസിയേഷന്റെ വെർമെയിൽ മെഡലും ലഭിച്ചു. 10വർഷത്തോളം ഗോവ ഫിലാറ്റലിക് ആൻഡ് ന്യുമിസ്മാറ്റിക് സൊസൈറ്റി പ്രസിഡന്റായിരുന്നു. 1983ൽ ഗോവയിലെ സമുദ്ര ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞനായി ജോലി തുടങ്ങിയ ഇദ്ദേഹം 2019ലാണ് വിരമിച്ചത്. ഭാര്യ രാധാഭായിയോടൊപ്പമാണ് താമസം. ലോക ബാങ്ക് ഉദ്യോഗസ്ഥയായ രേണുക പൈ, അദ്ധ്യാപികയായ രാധിക പൈ എന്നിവരാണ് മക്കൾ.
പ്രീ അഡ്‌ഹേഴ്‌സീവ് കവർ : സ്റ്റാമ്പ് വരുന്നതിനും മുൻപുള്ള കവറാണിത്. രാജഭരണകാലത്ത് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു.
പാലസ് കവർ/പ്രിവിലേജ് കവർ: രാജാവിന്റെ ഭാര്യമാർക്കും മക്കൾക്കും അന്യോന്യം അയയ്ക്കാവുന്ന കവർ. സീലോ ഒപ്പോ മതി. സ്റ്റാമ്പ് ആവശ്യമില്ല.
സെൻസേർഡ് കവർ
ലോകമഹായുദ്ധ കാലത്ത് മുഴുവൻ കത്തുകളും പൊട്ടിച്ച് വായിച്ച ശേഷമാണ് അയച്ചിരുന്നത്. വായിച്ചശേഷം രാജ്യദ്രോഹപരമായി ഒന്നുമില്ലെങ്കിൽ വീണ്ടും ഒട്ടിച്ച് അയക്കും.
കാൻസലേഷൻ കവർ : സ്റ്റാമ്പ് സീൽ ചെയ്യുന്നതിന് സമാനമായി സ്ഥലത്തിന്റെ ചുരുക്ക അക്ഷരങ്ങൾ വൃത്തത്തിനുള്ളിൽ അടിക്കും. ആൽഫാ ന്യൂമറൽ കാൻസലേഷൻ, ഓർണമെന്റൽ കാൻസലേഷൻ കവറുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
കൂലിക്കത്ത് കവർ : ആവശ്യത്തിന് സ്റ്റാമ്പ് ഇല്ലെങ്കിൽ ആ പണം പോസ്റ്റേജ് ഡ്യൂ ആയി കത്ത് കിട്ടുന്ന ആൾ നൽകണം.
പരീക്ഷണാർത്ഥ അഞ്ചൽ ഓഫീസ് കവർ :
1,800കളുടെ അവസാനം പരീക്ഷണാർത്ഥം സ്ഥാപിച്ച അഞ്ചൽ ഓഫീസുകൾക്ക് മാത്രമുള്ളവ.
അഞ്ചൽ ഹുണ്ടി കവറുകൾ: രാജഭരണകാലത്തെ മണി ഓർഡറുകൾ.
പോസ്റ്റൽ ചരിത്രം സൂചിപ്പിക്കുന്ന കവറുകളും സ്റ്റാമ്പുകളും കിട്ടാനില്ലെന്നതാണ് വെല്ലുവിളി.
ഡോ. രമേഷ് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |