അമ്പലപ്പുഴ: വിസ വാഗ്ദാനം ചെയ്ത് 2.20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പത്തനംതിട്ട കോന്നി ഇളകൊള്ളൂർ അഭിത് ഭവനത്തിൽ അജയകുമാർ (49) പിടിയിൽ.
പുറക്കാട് സ്വദേശി ശരത്തിൽ നിന്നാണ് പലപ്പോഴായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഗ്രീൻ ജോബ് കോൺസുലേറ്റ് എന്ന സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിയത്. 25,000 രൂപ കൊടുത്തപ്പോൾ തന്നെ ഓഫർ ലെറ്റർ നൽകി. ഇതു വിശ്വസിച്ച് ബാക്കി തുക കൂടി നൽകി. പിന്നീടാണ് വ്യാജ ഓഫർ ലെറ്റർ ആണെന്ന് മനസിലായത്. പണം തിരികെ ചോദിച്ചപ്പോൾ റഷ്യയിൽ കൊണ്ടുപോകാമെന്നു പറഞ്ഞു ശരത്തിന്റെ പാസ്പോർട്ട് വാങ്ങി സ്റ്റാമ്പ് ചെയ്തു കൊടുത്തു. വിസ കാലാവധി കഴിഞ്ഞെന്നറിഞ്ഞ ശരത് പണം ആവശ്യപ്പെട്ടപ്പോൾ ഫോൺ എടുക്കാതിരുന്നതോടെയാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. പത്തനംതിട്ടയിൽ നിന്നാണ് അജയകുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ ദ്വിജേഷിന്റെ നിർദ്ദേശാനുസരണം എസ്.ഐ ടോൾസൺ പി. ജോസഫ്, എസ്.ഐ ബാലസുബ്രമണ്യം, സി.പി.ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സമാനമായ കുറ്റത്തിന് 2018ൽ കോന്നി പൊലീസ് ഇയാളെ പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |