കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആദ്യ ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റ് (ഡി.ബി.യു) ചാലക്കുടി ആനമല ജംഗ്ഷനിൽ തുറന്നു. രാജ്യത്തുടനീളം 75 ജില്ലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്ത 75 ഡി.ബി.യുകളിൽ ഒന്നാണിത്. പൂർണമായും ഡിജിറ്റൽ, പേപ്പർ രഹിത ബാങ്കിംഗ് സേവനങ്ങളാണ് ഇവിടെ ലഭിക്കുക.
ചെറിയ പട്ടണങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ ഇനിയും ലഭ്യമല്ലാത്തവർക്ക് ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന്റെ സൗകര്യമാണ് ലഭ്യമാക്കുന്നത്. ഇത് ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ പേരിലെത്തിക്കാനും കൂടുതൽ പേരെ സാമ്പത്തിക മുഖ്യധാരയിലെത്തിക്കാനും സഹായിക്കുമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു. തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ ആദ്യ ഡി.ബി.യുവിന് തുടക്കിമിടാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഡി.ബി.യു സംവിധാനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നതിന് കൂടുതൽ ഡിജിറ്റൽ സ്ഥാപനങ്ങൾ, ഫിൻടെക്ക് കമ്പനികൾ, ഫിനാൻഷ്യൽ അഗ്രഗേറ്റേഴ്‌സ് എന്നിവരെയും പങ്കാളികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റ്
കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിലാണ് ഡിജിറ്റൽ ഓൺലി ബാങ്ക് ശാഖകൾ എന്ന ആശയം കേന്ദ്ര സർക്കാർ ആദ്യമായി പ്രഖ്യാപിച്ചത്. പൂർണമായും ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ മാത്രം ലഭ്യമാക്കുന്ന പ്രത്യേക ബാങ്ക് ശാഖയാണ് ഡിജിറ്റൽ ബാങ്കിംഗ് യൂണിറ്റ്. ഇവിടെ ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വന്തമായി ഇടപാടുകൾ നടത്താം. കൂടാതെ ജീവനക്കാരുടെ സഹായവും ലഭിക്കും. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഡി.ബി.യു വഴി എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭിക്കും. ഉപഭോക്താക്കൾക്ക് ചെലവ് കുറഞ്ഞതും ഏറെ സൗകര്യപ്രദവുമായ രീതിയിൽ പേപ്പർ രഹിത, സുരക്ഷിത ഡിജിറ്റൽ ബാങ്കിംഗ് അനുഭവം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |