@ പാർക്കിംഗ് പ്രതിസന്ധിയ്ക്ക്
ആശ്വാസമാകും
കോഴിക്കോട്: നഗരത്തിൽ വാഹനവുമായി എത്തുന്നവർ എവിടെ നിർത്തിയിടുമെന്ന് ഓർത്ത് ഇനി അധികകാലം ടെൻഷനടിക്കേണ്ടിവരില്ല. മിഠായിത്തെരുവിൽ അത്യാധുനിക പാർക്കിംഗ് പ്ലാസ വൈകാതെ ഉയരും. അതിനായി കിഡ്‌സൺ കോർണറിലെ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള സത്രം ബിൽഡിംഗ് പൊളിച്ചു തുടങ്ങി.
@ വരുന്നത് 30 കോടിയുടെ
പാർക്കിംഗ് പ്ലാസ
30 കോടി ചെലവിൽ സ്വകാര്യ പങ്കാളിത്തത്തോടെ പാർക്കിംഗ് പ്ലാസ പണിയാനാണ് കോർപ്പറേഷൻ തീരുമാനം. ഏറെ വിവാദത്തിനൊടുവിലാണ് കെ.ടി.ഡി.സി മലബാർ മാൻഷൻ ഹോട്ടൽ സത്രം കെട്ടിടത്തിൽ നിന്ന് കോർപ്പറേഷൻ ഒഴിപ്പിച്ചത്. 290 കാറുകൾ പാർക്ക് ചെയ്യാവുന്നതാവും പാർക്കിംഗ് പ്ലാസ. ആയിരത്തോളം ഇരുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന പാർക്കിംഗ് പ്ലാസയിൽ കടമുറികളും ഒരുക്കും. മിഠായിത്തെരുവിലെ വാഹന ഗതാഗതം നിരോധിച്ചതോടെയാണ് കിഡ്‌സൺ കോർണറിലും വൈക്കം മുഹമ്മദ് ബഷീർ റോഡിലും പാർക്കിംഗ് വ്യാപകമായത്. ഗതാഗതം നിരോധിച്ചപ്പോൾ പാർക്കിംഗ് പ്ലാസ ഉടൻ നിർമിക്കുമെന്ന് കോർപ്പറേഷൻ ഉറപ്പ് നൽകിയിരുന്നു.
കെട്ടിടം പൊളി നവംബറോടെ പൂർത്തിയാകും
കെട്ടിടം പൊളിച്ചു മാറ്റുന്നതിന് കരാറെടുത്ത പി.കെ.സ്റ്റീൽസാണ് ഇന്നലെ പ്രവൃത്തി ആരംഭിച്ചത്. നവംബർ അവസാനത്തോടെ കെട്ടിടം പൂർണമായും പൊളിച്ചു നീക്കുമെന്ന് കരാറുകാർ വ്യക്തമാക്കി. 3.61 ലക്ഷം രൂപയുടേതാണ് പൊളിക്കാനുള്ള കരാർ. മുമ്പ് കെ.ടി.ഡി.സി ബിയർ പാർലറും ഹോട്ടലും ഉണ്ടായിരുന്ന ഭാഗത്താണ് പൊളിക്കൽ ആരംഭിച്ചത്. റൂഫിംഗ് ഷീറ്റുകളും മറ്റുമാണ് ആദ്യം പൊളിച്ചു മാറ്റുന്നത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് താത്ക്കാലികമായി പ്രവർത്തിക്കാൻ താജ് റോഡിലും കോംട്രസ്റ്റിനോടു ചേർന്നും സ്ഥലം അനുവദിച്ചിരുന്നു. ഇവിടെ കട ഉടമകൾ സ്വന്തം ചെലവിൽ താത്കാലിക കെട്ടിടങ്ങൾ നിർമ്മിക്കുന്നുണ്ട്. ആകെയുള്ള 12 കച്ചവടക്കാരിൽ ഒമ്പത് പേർക്ക് പി.എം.താജ് റോഡിലും ബാക്കിയുള്ളവർക്ക് കോംട്രസ്റ്റ് കെട്ടിടത്തിനോട് ചേർന്നുമാണ് താത്ക്കാലിക ഷെഡുകൾ പണിയുന്നത്. ഇത് പൂർത്തിയാകുതോടെ കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങൾ അവിടേക്ക് മാറ്റും. കഴിഞ്ഞ 17നുള്ളിൽ സത്രം ബിൽഡിംഗിൽ നിന്ന് ഒഴിയണമെന്നായിരുന്നു വ്യാപാരികളോട് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നത്.
@ പൊളിയുന്നത് അരനൂറ്റാണ്ട്
പഴക്കമുള്ള ചരിത്ര നിർമിതി
ചുരുങ്ങിയ ചെലവിൽ താമസിക്കാനൊരിടമെന്ന നിലയ്ക്കാണ് അരനൂറ്റാണ്ട് മുമ്പ് അന്നത്തെ കോർപ്പറേഷൻ സത്രം ബിൽഡിംഗ് നിർമ്മിച്ചത്. ആദ്യം കിഡ്‌സൺ ഗ്രൂപ്പും പിന്നീട് കെ.ടി.ഡി.സിയും കെട്ടിടം ഏറ്റെടുത്തു. കാൽ നൂറ്റാണ്ടോളം കെ.ടി.ഡി.സി മലബാർ മാൻഷൻ ഹോട്ടലും ബിയർ പാർലറും ഇവിടെ പ്രവർത്തിച്ചിരുന്നു. ലീസ് കാലാവധി അവസാനിച്ചതോടെ ഏറെ കോലാഹലങ്ങൾക്ക് ശേഷം അഞ്ചു വർഷം മുമ്പാണ് കോർപ്പറേഷൻ കെ.ടി.ഡി.സിയിൽ നിന്ന് കെട്ടിടം ഏറ്റെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |