വെള്ളറട: പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ജീവനക്കാരെ, ഹോട്ടലിനുള്ളിൽ പൂട്ടിയിട്ടു. പൊലീസെത്തി മോചിപ്പിച്ചു. ഇന്നലെ ചെമ്പൂര് വലിയവിളപ്പുറത്തുള്ള വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള അജീഷ് ഹോട്ടലിലാണ് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ പാറശാല ഭക്ഷ്യസുരക്ഷ ഓഫീസിൽ നിന്ന് പരിശോധനയ്ക്കെത്തിയ വനിത ജീവനക്കാരുൾപ്പെടെയുള്ളവരെ ഉടയുടമയുടെ നേതൃത്വത്തിൽ പൂട്ടിയിട്ടത്. ഇക്കഴിഞ്ഞ 18ന് ഭക്ഷ്യസുരക്ഷ വിഭാഗം കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഈ ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ആഹാരങ്ങൾ പാകം ചെയ്യുന്നതെന്നും പഴകിയ ഭക്ഷണമാണ് വിൽക്കുന്നതെന്നും പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയതിനെ തുടർന്ന് കടയ്ക്കെതിരെ നോട്ടീസ് നൽകി പിഴയും ചുമത്തിയിരുന്നു. പോരായ്മകൾ പരിഹരിച്ച് തുറക്കാൻ അനുമതി വാങ്ങണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് പാലിക്കാതെ ഇന്ന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ സ്ഥാപനം തുറന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് പരിശോധനയ്ക്ക് എത്തിയത്.
ഇതിനിടയിൽ ജീവനക്കാരെ തടഞ്ഞുവച്ച് കടയ്ക്കുള്ളിലാക്കി പൂട്ടുകയായിരുന്നു. സംഭവമറിഞ്ഞ് ആര്യങ്കോട് എസ്.ഐ രാജേഷിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്. തുടർന്ന് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സ്ഥാപനം സീൽ ചെയ്തു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരാതിയെ തുടർന്ന് ഹോട്ടൽ ഉടമ വിൻസെന്റ്,ഇയാളുടെ ബന്ധു ജഫ്രി, ഹോട്ടലിലെ സഹായി രാജൻ എന്നിവരെ പ്രതിയാക്കി കേസെടുത്തു. പ്രതികളെയും പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |