തോപ്പുംപടി: ബി.ഒ.ടി അന്തിമാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ ചീഞ്ഞ മത്സ്യം കണ്ടെത്തി. മാർക്കറ്റിനു പിന്നിൽ സൂക്ഷിച്ച നിലയിൽ 304 കിലോ മത്സ്യവും സമീപത്ത് പെട്ടി ഓട്ടോറിക്ഷയിൽ സൂക്ഷിച്ച നിലയിൽ 61 കിലോ മത്സ്യവുമാണ് പിടിച്ചെടുത്തത്. വലിയ ഇനം മത്സ്യങ്ങളായ മോത, കേര, ഹമൂർ, വറ്റ എന്നിവയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കൊച്ചി സർക്കിൾ ഓഫീസർ ഡോ. നിമിഷ പ്രഭാകർ, കളമശേരി സർക്കിൾ ഓഫീസർ എം.എൻ. ഷംസീന എന്നിവരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.
സമീപത്തെ ഹോട്ടലുകളിൽ ലഭിക്കുന്ന മത്സ്യവിഭവങ്ങളിൽ പലതും മോശമാണെന്ന് പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം മിന്നൽ പരിശോധന നടത്തിയത്.
മത്സ്യത്തിൽ അമോണിയ, ഫോർമാലിൻ തുടങ്ങിയവ വിഷ വസ്തുക്കൾ കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി.എസ്. ബിജു, അന്ന ഡയാന, തോപ്പുംപടി എസ്.ഐ ജോസഫ് ജേക്കബ് തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നൽകി.
പിടിച്ചെടുത്ത മത്സ്യങ്ങൾ നശിപ്പിക്കുന്നതിനായി നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |