സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന വിഴിഞ്ഞം തുറമുഖ സമരത്തിൽ മുതലപ്പൊഴി വിഷയത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. ഹാർബറിലെ പ്രശ്‌നങ്ങൾ പഠിക്കാൻ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ ചുമതലപ്പെടുത്തി ഫിഷറീസ് വകുപ്പ് ഉത്തരവിറക്കി.
ഹാർബർ ഭാഗത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മറ്റ് പ്രശ്‌നങ്ങളും പഠിച്ച് റിപ്പോർട്ട് എത്രയും വേഗം ലഭ്യമാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. പഠനറിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടികളുണ്ടാകുമെന്ന് വകുപ്പ് അറിയിച്ചു. ലത്തീൻ അതിരൂപത ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ നാലിലും സർക്കാർ ഉത്തരവിറക്കിയെങ്കിലും പല ഉത്തരവുകളിലും സമരസമിതിക്ക് വിയോജിപ്പുണ്ട്.
സമരം നൂറാം ദിനത്തിലേക്ക്
വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ അതിരൂപതയുടെ സമരം നൂറ് ദിവസം തികയുന്ന 27ന് കടലിലും കരയിലും ഒരേസമയം മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്താൻ തീരുമാനിച്ച് സമരസമിതി. സമരം അതിശക്തമാക്കാനും തുറമുഖത്തിന്റെ നിർമ്മാണം നിശ്ചലമാക്കുന്ന രീതിയിൽ പ്രക്ഷോഭം നടത്താനുമാണ് തീരുമാനം. വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിലാകും കടലിലും കരയിലും സമരം നടത്തുക. തുറമുഖ കവാടത്തിന് മുന്നിൽ നടത്തുന്ന സമരത്തിന് പുറമെയാണിത്. എല്ലാ ഇടവകകളിലും സമരസമിതിയുടെ ഐക്യദാർഢ്യ സമിതി രൂപീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |