' തലസ്ഥാനത്ത് എൻ.എസ്.ജി ഇറങ്ങി '
തിരുവനന്തപുരം: ' തലസ്ഥാനത്ത് ആറിടത്ത് ഭീകരാക്രമണം. ഭീകരരെ നേരിടാൻ ഡൽഹിയിൽ നിന്ന് എൻ.എസ്.ജി കമാൻഡോകൾ ഇറങ്ങി' എന്നൊരു വാർത്ത ഇന്നും നാളെയും തിങ്കളാഴ്ചയുമായി കേട്ടാൽ ആരും ഞെട്ടേണ്ട ! കേരളാ പൊലീസും എൻ.എസ്.ജിയും (നാഷണൽ സെക്യൂരിറ്റി ഗാർഡ്) സംയുക്തമായി നടത്തുന്ന മോക് ഡ്രില്ലാണ് സംഭവം.
തലസ്ഥാനത്തെ പുതിയ മാൾ അടക്കം ആറ് സ്ഥലങ്ങൾ മോക് ഡ്രില്ലിനായി കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് 400 എൻ.എസ്.ജി കമാൻഡോകൾ തലസ്ഥാനത്തെത്തി. ഭീകരാക്രമണമോ സ്‌ഫോടനമോ പോലുള്ള ആക്രമണങ്ങളുണ്ടായാൽ പൊലീസ് എങ്ങനെ പ്രതികരിക്കുന്നു, എത്ര വേഗത്തിൽ സ്ഥലത്തെത്തുന്നു, കേന്ദ്രസേന എത്തുംവരെ എങ്ങനെ പ്രതിരോധിക്കുന്നു, കേന്ദ്രസേനയുമായി എങ്ങനെ ആശയവിനിമയം നടത്തുന്നു എന്നൊക്കെ അറിയാനുള്ളതാണ് മോക് ഡ്രിൽ.
എൻ.എസ്.ജി സംഘം ഒരാഴ്ച മുമ്പ് കേരളത്തിലെത്തി വിവിധ നഗരങ്ങളിലെ സുരക്ഷാ പരിശോധനകൾ നടത്തിയിരുന്നു. അതിനുശേഷമാണ് മോക്ഡ്രില്ലിനായി സ്ഥലങ്ങൾ തിരഞ്ഞെടുത്തത്.
ഇന്നലെ എൻ.എസ്.ജിയുടെ ഉന്നത ഉദ്യോഗസ്ഥർ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പി അനിൽകാന്തുമായി കൂടിക്കാഴ്ച നടത്തി. ഷോപ്പിംഗ് മാൾ അടക്കമുള്ള സ്ഥലങ്ങളിൽ സ്‌ഫോടനം, ഭീകരാക്രമണം എന്നിവയുടെ പ്രതീതിയുണ്ടാക്കിയ ശേഷമായിരിക്കും എൻ.എസ്.ജിയുടെ 'ഓപ്പറേഷൻ'. മണിക്കൂറുകൾ നീളുന്ന 'ഓപ്പറേഷനു'ശേഷം സുരക്ഷാ പിഴവുകളെക്കുറിച്ച് എൻ.എസ്.ജി പൊലീസിന് റിപ്പോർട്ട് നൽകും. ഈ പിഴവുകൾ പരിഹരിച്ച് പൊലീസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകണം. അതീവ സുരക്ഷാകേന്ദ്രങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ സുരക്ഷ വിലയിരുത്തുകയാണ് മോക്ഡ്രില്ലിന്റെ ലക്ഷ്യം.
തന്ത്രപ്രധാനം, തലസ്ഥാനം
ബഹിരാകാശ ഗവേഷണവും കര-വ്യോമ സേനകളുടെ കമാൻഡുമുള്ള തലസ്ഥാനം തന്ത്രപ്രധാനമായ രാജ്യാതിർത്തിയാണ്. തിരുവനന്തപുരത്തുനിന്ന് 380.19 കിലോമീറ്റർ മാത്രം അകലെയാണ് ശ്രീലങ്ക. അവിടെ ചൈനീസ് സേനയുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നത് ഇന്ത്യയ്ക്ക് തലവേദനയാണ്.
2015ൽ പാകിസ്ഥാൻ കരസേനാമേധാവി കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത്ത് ഡോവൽ തിരുവനന്തപുരത്തെത്തിയിരുന്നു. പാകിസ്ഥാനുമായി അടുത്ത ബന്ധമുള്ള മാലദ്വീപിലേക്ക് മുക്കാൽ മണിക്കൂർ ആകാശദൂരം മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |