ചലച്ചിത്ര വികസന കോർപറേഷൻ വനിത സംവിധാന പദ്ധതിയിൽ നിർമിച്ച ആദ്യ ചിത്രമാണ് നിഷിദ്ധോ
ബംഗാളി വാക്കാണ് നിഷിദ്ധോ. നിഷേധിക്കുക എന്നാണ് അർത്ഥം. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് നവാഗതയായ താര രാമാനുജൻ രചനയും സംവിധാനവും നിർവഹിച്ച നിഷിദ്ധോ. അതിഥി തൊഴിലാളികളായ ചാവിയുടെയും രുദ്രയുടെയും കഥ പറയുന്ന ചിത്രം നിഷേധിക്കപ്പെട്ട ആഗ്രഹങ്ങളുടെ കൂടെ കഥയാണ്. സങ്കീർണതകളിലൂടെ കടന്നു പോകുന്ന ചാവി എന്ന കഥാപാത്രത്തെ കനി കുസൃതി അതിഗംഭീരമായി അവതരിപ്പിക്കുന്നു. രുദ്രയായെത്തിയ തന്മയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ചലച്ചിത്ര വികസന കോർപറേഷൻ നടപ്പാക്കുന്ന 'വനിതകളുടെ സംവിധാന സിനിമ പദ്ധതിയിൽ നിർമ്മിച്ച ആദ്യ ചിത്രമാണിത്. ഒരു കോടി രൂപ നിർമാണത്തിന് അനുവദിച്ചിരുന്നു.കൊ ച്ചിയാണ് കഥയുടെ ഭൂമിക. വിഗ്രഹം നിർമ്മിക്കുന്നതിൽ നൈപുണ്യമുള്ള രുദ്രയും വയറ്റാട്ടിയായി ജോലി നോക്കുകയും അതേസമയം മരണാനന്തര ക്രിയകൾ നിർവഹിക്കുകയും ചെയ്യുന്ന ‘ചാവി’ എന്ന തമിഴ് പെൺകുട്ടിയും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇരുവർക്കുമിടയിൽ പറയാതെ പറയുന്ന പ്രണയം ഉരുത്തിരിയുന്നുണ്ട്. ഇതിനിടെ ചാവി പ്രസവമെടുത്ത ഒരു പെൺകുഞ്ഞിന് അസുഖം ബാധിക്കുന്നു. പെൺകുഞ്ഞാണെങ്കിൽ മരിച്ചു പോകണേയെന്നാണ് പ്രസവ വേദനയെടുക്കുന്ന നേരത്തും അവളുടെ അമ്മ പ്രാർത്ഥിക്കുന്നത്. പെൺഭ്രൂണഹത്യയെ അതിജീവിച്ച ചാവിയെ അത് അസ്വസ്ഥയാക്കുന്നു. വൈകാതെ കുഞ്ഞ് ആശുപത്രയിലാവുന്നതോടെ ചാവിയും ചോദ്യം ചെയ്യപ്പെടുന്നു.
രുദ്ര പിന്നീട് നിർമ്മാണ തൊഴിലാളിയായി മാറുന്നു. അയാളുടെ അമ്മാവൻ അപകടത്തിൽ മരണപ്പെടുന്നു. അത് തന്റെ തെറ്റുകൊണ്ടാണെന്ന കുറ്റബോധം രുദ്രയെ അലട്ടുന്നുണ്ട്. തിരിച്ച് ബംഗാളിലേക്ക് പോകാൻ രുദ്ര ആഗ്രഹിക്കുന്നു. ചാവിയെയും ഒപ്പംകൂട്ടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒട്ടേറെ വിലക്കുകൾ അവളെ അതിൽ നിന്ന് തടയുന്നു.ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ സിനിമയാക്കിയ താര രാമാനുജൻ പ്രശംസ അർഹിക്കുന്നു.ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധ നേടിയ മലയാള ചിത്രമാണ് നിഷിദ്ധോ. നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |