വെല്ലൂർ: രാജീവ്ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് മൂന്ന് പതിറ്റാണ്ടായി വിവിധ ജയിലുകളിൽ കഴിഞ്ഞിരുന്ന നളിനി ശ്രീഹരനും ഭർത്താവ് മുരുകനും ഉൾപ്പെടെ ആറ് പ്രതികളും ഇന്നലെ വൈകിട്ട് മോചിതരായി. ഇവരെ മോചിപ്പിക്കാൻ സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ശാന്തൻ, ജയകുമാർ, റോബർട്ട് പയസ്, രവിചന്ദ്രൻ എന്നിവരാണ് മോചിതരായ മറ്റ് പ്രതികൾ. മറ്റൊരു പ്രതിയായ പേരറിവാളനെ മേയിൽ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു.
ഇന്ത്യൻ പൗരന്മാരായ നളിനിയും രവിചന്ദ്രനും നിലവിൽ പരോളിലായിരുന്നു.നളിനി വെല്ലൂർ വനിതാജയിലിലെ മോചനത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പോയത് ഭർത്താവ് മുരുകനെ പാർപ്പിച്ചിരുന്ന വെല്ലൂർ സെൻട്രൽ ജയിലിലേക്കാണ്. അവിടെ നിന്ന് ഇറങ്ങി വന്ന മുരുകനെ കണ്ട് നളിനി വികാരഭരിതയായി.
മുരുകനൊപ്പം ശാന്തനെയും സെൻട്രൽ ജയിലിൽ നിന്ന് വിട്ടയച്ചു. മറ്റ് പ്രതികളായ റോബർട്ട് പയസ്, ജയകുമാർ എന്നിവരെ പൂഴൽ ജയിലിൽ നിന്നാണ് മോചിപ്പിച്ചത്. ശ്രീലങ്കൻ പൗരന്മാരായ നാല് പേരെയും പൊലീസ് വാഹനങ്ങളിൽ തിരുച്ചിറപ്പള്ളിയിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി. പൂഴൽ ജയിലിൽ നിന്ന് മോചിതരായവരെ സ്വീകരിക്കാൻ പേരറിവാളനും അമ്മ അർപുതമ്മാളും എത്തിയിരുന്നു. രവിചന്ദ്രനെ മധുര സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. ഇയാളുടെയും മോചനത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി.
നളിനി താമസിച്ച ഗ്രാമത്തിൽ ആഘോഷം
നളിനിയുടെ ജയിൽ മോചനം ആഘോഷിച്ച് വെല്ലൂർ ജില്ലയിലെ ബ്രഹ്മപുരം ഗ്രാമവാസികൾ. പരോൾ കാലത്ത് നളിനി അമ്മ പത്മാവതിയോടൊപ്പം താമസിച്ചിരുന്നത് ഇവിടെ ഗംഗൈ അമ്മൻ കോവിൽ തെരുവിലെ വാടകവീട്ടിലാണ്. അയൽവാസികൾ നളിനി മോചിതയായതിന്റെ സന്തോഷത്തിൽ മധുരം വിതരണം ചെയ്‌തു. പടക്കം പൊട്ടിച്ചു.
നളിനി ഇവിടെ വരുമ്പോഴൊക്കെ തങ്ങളോട് സംസാരിക്കുമായിരുന്നെന്നും ഭൂതകാലം എന്തായിരുന്നാലും നളിനിയെ മകളായാണ് ഗ്രാമവാസികൾ കണ്ടതെന്ന് അയൽക്കാർ പറഞ്ഞു. നളിനി താമസിച്ച ഒറ്റനില വീട് മാസങ്ങളായി കനത്ത പൊലീസ് കാവലിലാണ്. നാലു വശവും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധി വന്ന വെള്ളിയാഴ്ച കൂടുതൽ പൊലീസിനെ നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |