തിരുവനന്തപുരം: ആനാട് വേങ്കവിള വേട്ടമ്പള്ളി സ്വദേശി സുനിതയുടെ കൊലക്കേസിന്റെ വിചാരണയിൽ നിർണാക മൊഴി നൽകി മക്കൾ. അച്ഛൻ അമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി. '' അച്ഛൻ മൺവെട്ടിക്കൈ കൊണ്ട് അമ്മയെ തലങ്ങും വിലങ്ങും അടിച്ചു, ബോധംകെട്ട അമ്മയെ അച്ഛൻ തലമുടിയിൽ പിടിച്ച് മുറിക്കുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. പിന്നീട് അമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുന്നതുകണ്ടു. അതിനുശേഷം അമ്മയെ കണ്ടിട്ടില്ല '' മക്കളായ ജോമോളും ജീന മോളും കോടതിയിൽ മൊഴി നൽകി. സംഭവ സമയത്ത് ജോമോൾ മൂന്നാം ക്ലാസിലും ജീന മോൾ രണ്ടാം ക്ലാസിലുമാണ് പഠിച്ചിരുന്നത്.
കുട്ടികൾ മൊഴി നൽകുമ്പോൾ പ്രതി കോടതി മുറിയിൽ നിന്നാൽ നിർഭയമായി മൊഴി നൽകാനാകില്ലെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ തുടർന്ന് പ്രതിയെ കോടതി മുറിക്ക് പുറത്ത് നിറുത്തിയാണ് കുട്ടികളുടെ മൊഴിയെടുത്തത്. കുട്ടികൾ പ്രതിയെ കണ്ട് ഭയന്ന് നിൽക്കുന്നതു കണ്ടാണ് പ്രോസിക്യൂട്ടർ ഇക്കാര്യം കോടതിയെ അറിയിച്ചത്. '' അച്ഛൻ അമ്മയെ നിരന്തരം മർദ്ദിക്കുന്നത് കാണാതിരിക്കാൻ അമ്മ ഞങ്ങളെ കോൺവെന്റിൽ നിറുത്തിയാണ് പഠിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച അമ്മ വന്ന് വിളിച്ചുകൊണ്ട് പോകുകയും തിങ്കളാഴ്ച സ്‌കൂളിലെത്തിക്കുകയും ചെയ്യുമായിരുന്നു. സംഭവം നടക്കുന്നതിന് തലേദിവസവും പതിവുപോലെ അമ്മ സ്‌കൂളിൽ വന്ന് വിളിച്ച് വീട്ടിൽ കൊണ്ടുവന്നു.
തിങ്കളാഴ്ച അച്ഛനും അമ്മൂമ്മയുമാണ് സ്‌കൂളിൽ കൊണ്ടുവിട്ടത്. അമ്മയെക്കുറിച്ച് അച്ഛനോട് ചോദിച്ചപ്പോൾ അമ്മ മറ്റൊരാളോടൊപ്പം പോയെന്നും ഇനി വരില്ലെന്നും അച്ഛൻ പറഞ്ഞു ' ഇക്കാര്യങ്ങൾ ഞങ്ങൾ കോൺവെന്റിലെ മദറിനോട് പറഞ്ഞെന്നും കുട്ടികൾ മൊഴി നൽകി. ഈ മൊഴി ശരിവച്ച് വേറ്റിക്കോണം എസ്.എച്ച്.സി കോൺവെന്റിലെ മുൻ ഹെഡ്മിസ്‌ട്രസ് മേഴ്സിയും മൊഴി നൽകി.
സുനിതയെക്കുറിച്ച് കുട്ടികളുടെ പിതാവായ ജോയ് ആന്റണിയോട് ചോദിച്ചപ്പോൾ സുനിത സ്വയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് അവളുടെ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചതായി തന്നോട് പറഞ്ഞിരുന്നെന്നും മേഴ്സി പറഞ്ഞു. 2013 ആഗസ്റ്റ് മൂന്നിനാണ് ജോയി സുനിതയെ കൊലപ്പെടുത്തി കത്തിച്ച ശേഷം ശരീരഭാഗങ്ങൾ വീട്ടിലെ സെപ്ടിക് ടാങ്കിൽ നിക്ഷേപിച്ചത്. ജോയ് ആന്റണിക്ക് പുറമെ മാതാവ് ലില്ലി ഭായ്, സഹോദരി ജയ എന്നിവരാണ് കേസിലെ പ്രതികളെങ്കിലും ജോയ് മാത്രമാണ് വിചാരണ നേരിടുന്നത്. മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്. പ്രതിക്കുവേണ്ടി ക്ലാരൻസ് മിറാൻഡ, പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദീപ വിശ്വനാഥ്, തുഷാര രാജേഷ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |