പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ സി.ബി.ഐയുടെ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. കൊച്ചി സി.ബി.ഐ യൂണിറ്റ് ഡിവൈ.എസ്.പി വി.എസ്.ഉമയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘം ഇന്നലെ ഉച്ചയോടെ പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തു. വാളയാറിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പുതിയ അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
തിരുവനന്തപുരം സി.ബി.ഐ സ്പെഷ്യൽ ക്രൈം സെൽ ഓഫീസറുടെ നേതൃത്വത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആവശ്യമായ കണ്ടെത്തലുകൾ ഇല്ലെന്നും കൂടുതൽ അന്വേഷണം വേണമെന്നുളള നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ആഗസ്റ്റ് 10ന് കേസിൽ തുടരന്വേഷണത്തിന് പാലക്കാട് സ്പെഷ്യൽ പോക്സോ കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെയാണ് സി.ബി.ഐ കുറ്റപത്രത്തിലും ഉള്ളതെന്ന വിമർശനവും കുടുംബം ഉന്നയിച്ചിരുന്നു. സി.ബി.ഐ തുടരന്വേഷണം കേരളത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വേണമെന്ന ആവശ്യം വാളയാർ പെൺകുട്ടികളുടെ അമ്മ ഉന്നയിക്കുകയും സി.ബി.ഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ പുരോഗതി ഉടൻ അറിയിക്കണമെന്ന കോടതിയുടെ നിർദ്ദേശത്തെതുടർന്നാണ് സി.ബി.ഐ റിപ്പോർട്ട് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |