മലപ്പുറം: കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും റേഷൻ കടകളിൽ ഗോതമ്പിന്റെയും ആട്ടയുടെയും വരവ് തീരെ കുറഞ്ഞു. ആട്ട നിറുത്തിയപ്പോൾ പകരം റാഗി നൽകുമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ചുവപ്പ്, മഞ്ഞ കാർഡിൽ ഓരോ അംഗങ്ങൾക്കും പി.എം.ജി.കെ.വൈ സ്കീമിൽ നാല് കിലോ അരിയും ഒരുകിലോ ഗോതമ്പും നൽകിയിരുന്നതിൽ ഗോതമ്പ് നിറുത്തലാക്കി അഞ്ച് കിലോ അരിയാക്കി വിതരണം മാറ്റിയിരുന്നു. നീല, വെള്ള കാർഡുകാർക്ക് ഒരു സ്കീമിലും ഗോതമ്പില്ല. കേന്ദ്രവിഹിതം കുറച്ചതും ക്ഷാമം നേരിടുന്നതിനായി നിയന്ത്രണം ഏർപ്പെടുത്തിയതുമാണ് കേരളത്തിൽ ഗോതമ്പ് ക്ഷാമം കൂട്ടിയത്. കേന്ദ്രം നൽകുന്ന ഗോതമ്പ് പൊടിച്ച് വിതരണം ചെയ്യുന്ന രീതിയാണ് കേരളത്തിൽ ഉണ്ടായിരുന്നത്. പൊടിയാക്കുന്നതിന് സ്വകാര്യ കമ്പനികളെ ഏൽപ്പിക്കും. ഇത്തരത്തിൽ വിതരണം ചെയ്യുന്ന ആട്ടയുടെ ഗുണനിലവാരത്തെ കുറിച്ചും ആക്ഷേപമുയർന്നിരുന്നു. കേരളത്തിന് നൽകിയിരുന്ന 6459.07 മെട്രിക് ടൺ ഗോതമ്പാണ് കേന്ദ്രം നിറുത്തലാക്കിയത്. ഉത്പാദനം കുറഞ്ഞതും ഇതിന് കാരണമായി. പകരം സംവിധാനം ഇതുവരെ കൊണ്ടുവന്നിട്ടില്ല.
ഗോതമ്പിന് പകരം റാഗി നൽകുന്നത് സംബന്ധിച്ച് കൂടുതൽ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സ്ക്വാഡുകളുടെ പ്രവർത്തനം ഊർജ്ജിതമായി നടക്കുന്നുണ്ട്. റേഷൻ കാർഡിൽ മുൻഗണനാ പട്ടികയിൽ ഇടം നേടിയ അനർഹരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു.
- എൽ. മിനി, ജില്ലാ സപ്ലൈ ഓഫീസർ
റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ വേതന കുടിശ്ശിക 49 ശതമാനമായി വെട്ടിക്കുറച്ച് നൽകാനുള്ള ഉത്തരവിനെതിരെ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (കെ.ആർ.ഇ.എഫ്), കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (കെ.ആർ.ഇ.യു) തുടങ്ങിയ സംഘടനകൾ സർക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന സർവർ തകരാറും സ്റ്റോക്ക് കൃത്യസമയത്ത് ലഭിക്കാത്തതും റേഷൻ വ്യാപാരികളെയും കാർഡ് ഉടമകളെയും ബുദ്ധിമുട്ടിലാക്കുന്നതായും ഭാരവാഹികൾ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |