ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിന് കാരണക്കാരായവരെ നല്ലൊരു പാഠം പഠിപ്പിച്ചതിനാൽ രാജ്യത്ത് 22 വർഷമായി സമാധാനം നിലനിൽക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ ഖേദാ ജില്ലയിലെ മഹുദാ പട്ടണത്തിൽ വ്യാഴാഴ്ച നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിൽ കോൺഗ്രസിന്റെ ഭരണക്കാലത്ത് വർഗീയ കലാപങ്ങൾ അതിരൂക്ഷമായിരുന്നു. വിവിധ സമുദായങ്ങളിലും ജാതിയിലും പെട്ടവരെ തമ്മിലടിക്കാൻ കോൺഗ്രസ് പ്രേരിപ്പിച്ചു. ഇത്തരം കലാപങ്ങളിലൂടെ കോൺഗ്രസ് തങ്ങളുടെ വോട്ട് ബാങ്ക് ശക്തമാക്കി. ഇത്തരത്തിൽ സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളോട് അനീതി കാട്ടിയെന്നും അമിത് ഷാ ആരോപിച്ചു.
ഗുജറാത്തിൽ അനേകം അക്രമങ്ങളും കലാപങ്ങളും കർഫ്യൂകളും ഉണ്ടായി. ഇക്കാരണങ്ങളാൽ തന്നെ ഗുജറാത്തിൽ വികസനം മുരടിച്ചു. 2002ൽ അവർ വർഗീയ കലാപത്തിന് ശ്രമിച്ചു. ഞങ്ങൾ അവരെ നല്ലൊരു പാഠം പഠിപ്പിച്ചു. അവരെ ജയിലിലടച്ചു. 22 വർഷത്തിനിടെ ഞങ്ങൾ ഒരിക്കൽ പോലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടില്ല. അടിക്കടി വർഗീയ കലാപങ്ങൾ ഉണ്ടാകുമായിരുന്ന നാട്ടിൽ ബി ജെ പി സമാധാനം കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു. ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ മുഖ്യ പ്രചാരകരിൽ ഒരാളാണ് അമിത് ഷാ. 1998 മുതൽ ബി ജെ പി ഭരിക്കുന്ന പ്രധാനമന്ത്രിയുടെ ജന്മനാട് കൈവിട്ടുപോകാതിരിക്കാനുള്ള എല്ലാ നടപടികളും പാർട്ടി സ്വീകരിക്കുകയാണ്. എതിർഭാഗത്ത് കോൺഗ്രസും ആം ആദ്‌മി പാർട്ടിയും ശക്തമായ മുന്നേറ്റം നടത്തുകയാണ്. ഡിസംബർ എട്ടിന് ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, അമിത് ഷായുടെ വാക്കുകളോട് ശക്തമായി പ്രതികരിച്ച് എ ഐ എം ഐ എം മേധാവി അസാദുദ്ദീൻ ഒവൈസി രംഗത്തെത്തി. ബിൽക്കിസ് ബാനുവിനെ പീഡിപ്പിച്ചവരെ വെറുതേ വിടും, ബിൽക്കിസിന്റെ മൂന്നുവയസുകാരിയായ മകളുടെ ഘാതകരെ മോചിപ്പിക്കും, അഹ്സാൻ ജഫ്രിയെ കൊലപ്പെടുത്തും എന്നിങ്ങനെയുള്ള പാഠങ്ങളാണ് നിങ്ങൾ 2002ൽ പഠിപ്പിച്ചത്. ഇതിൽ ഏത് പാഠമാണ് തങ്ങൾ ഓർത്തിരിക്കേണ്ടതെന്ന് ഒവൈസി ചോദിച്ചു. എന്ത് പാഠം പഠിപ്പിച്ചിട്ടാണ് ഡൽഹിയിൽ വർഗീയ കലാപം ഉണ്ടായതെന്നും ഒവൈസി കൂട്ടിച്ചേർത്തു.
2002 mein Kaunsa sabaq sikhaya tha @amitshah? Naroda Patiya ka sabaq? Gulberg ka sabaq? Best Bakery ka sabaq? Bilqis Bano ka sabaq? pic.twitter.com/aV3hWC2Ab4
— Asaduddin Owaisi (@asadowaisi) November 25, 2022
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |