കണ്ണൂർ: രക്തജന്യ രോഗികളായ തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളുടെ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്ന് വർഷമായിരിക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന് വിരുദ്ധമായി തലാസീമിയ രോഗിയായ കുട്ടിയുടെ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ കാലാവധി രണ്ടുവർഷമായി വെട്ടിക്കുറച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ശനിയാഴ്ച സംഘടിപ്പിച്ച ഭിന്നശേഷി സർട്ടിഫിക്കറ്റ് വിതരണക്യാമ്പിലാണ് തൃക്കരിപ്പൂർ പൂച്ചാൽ ഒ.ടി. സ്വഫാ മറിയം എന്ന തലാസീമിയ രോഗിയായ കുട്ടിയുടെ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ കാലാവധി രണ്ടുവർഷമായി വെട്ടിക്കുറച്ചത്.
കേരളത്തിൽ വിവിധ ജില്ലകളിൽ നിലവിലുള്ള ഉത്തരവിന് വിരുദ്ധമായി രക്തജന്യ രോഗികളുടെ സർട്ടിഫിക്കറ്റിന്റെ കാലാവധി വെട്ടിക്കുറച്ച അധികൃതരുടെ നടപടിക്കെതിരെ പെർമനന്റ് സർട്ടിഫിക്കറ്റിന് നടപടി ആവശ്യപ്പെട്ട് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. വീരേന്ദ്രകുമാറിന് പരാതി നൽകിയിരുന്നു. പരാതിയിന്മേലുള്ള നടപടി നടന്നുകൊണ്ടിരിക്കെയാണ് നിലനിൽക്കുന്ന ഉത്തരവിന്റെ ആനുകൂല്യം പോലും ഇല്ലാതാക്കുന്ന തീരുമാനം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ഏറെക്കാലത്തെ പ്രക്ഷോഭങ്ങൾക്കും മുറവിളികൾക്കുമൊടുവിലാണ് തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ രോഗികളെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. 2009 ൽ കൗൺസിൽ നടത്തിയ പാർലമെന്റ് മാർച്ചിനോടനുബന്ധിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിലെ ഒരു സുപ്രധാന ആവശ്യമായിരുന്നു ഇത്.
തലാസീമിയ രോഗിയായ കുട്ടിയുടെ ഭിന്നശേഷി സർട്ടിഫിക്കറ്റിന്റെ കാലാവധി വെട്ടിക്കുറച്ച നടപടിയെപ്പറ്റി അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കാനും രോഗികൾക്ക് പെർമനന്റ് ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകണമെന്നും കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |