SignIn
Kerala Kaumudi Online
Thursday, 19 September 2024 9.24 AM IST

പോക്‌സോ അതിജീവിതകളോട് മെഡിക്കൽ കോളജിന്റെ ക്രൂരത

Increase Font Size Decrease Font Size Print Page

മാനന്തവാടി: പോക്‌സോ അതിജീവിതകളോട് മെഡിക്കൽ കോളജിന്റെ ഗുരുതര അനാസ്ഥയെന്ന് പരാതി. പനമരം പൊലീസ് സ്റ്റേഷനിലെ മൂന്ന് പോക്‌സോ കേസുകളിലെ അതിജീവിതകളായ പത്ത് വയസുള്ള രണ്ട് പെൺകുട്ടികളോടും, 9 വയസുള്ള പെൺകുട്ടിയോടും വയനാട് മെഡിക്കൽ കോളജ് അധികൃതർ ഗുരുതര അനാസ്ഥ കാട്ടിയെന്നാണ് പരാതി. കേസുകളുടെ തുടർ നടപടികളുടെ ഭാഗമായി കുട്ടികളുമായി വനിതാ പൊലീസ് ഉദ്യോഗസ്ഥ വൈദ്യ പരിശോധനക്കായി ആശുപത്രിയിലെത്തിയെങ്കിലും മൂന്ന് മണിക്കൂറുകളോളം കാത്ത് നിൽപ്പിച്ച ശേഷം ഗൈനക്കോളജിസ്റ്റില്ലെന്ന കാര്യം പറഞ്ഞ് ഒഴിവാക്കിയെന്നാണ് പരാതി. ആദിവാസി വിഭാഗത്തിൽപ്പെടുന്ന മൂന്ന് കുട്ടികളേയും കൊണ്ട് രാവിലെ 11.40 ന് എത്തിയ ഇവരെ ഗൈനക്കോളജിസ്റ്റ് ഉടൻ വരുമെന്ന് പറഞ്ഞ് കാത്ത് നിൽപ്പിച്ച ശേഷം 3.10 ന് മോശമായി പെരുമാറിക്കൊണ്ട് ഡ്യൂട്ടി മെഡിക്കൽ ഓഫീസർ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായാണ് പരാതി. ഇത് സംബന്ധിച്ച് വയനാട് സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സംസ്ഥാന ഇന്റലിജെന്റ്സ് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിജീവിതകളും, സമൂഹത്തിന്റെ ഏറെ പിന്നാക്ക വിഭാഗമായ പണിയ വിഭാഗത്തിൽ ഉൾപ്പെടുന്നതുമായ പെൺകുട്ടികളെ മൂന്ന് മണിക്കൂറിലധികം കാത്ത് നിൽപ്പിച്ച ശേഷം പറഞ്ഞ് വിട്ട നടപടി അത്യധികം ധിക്കാരപരമായതും ഗുരുതരമായ അനാസ്ഥയുമാണെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കുട്ടികളേയും കൊണ്ട് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചെന്നെങ്കിലും അവിടെയും ഡോക്ടറുണ്ടായിരുന്നില്ല. പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് വൈദ്യ പരിശോധന നടത്തിയത്. രാത്രി വൈകിയാണ് കുട്ടികളുടെ പരിശോധന പൂർത്തിയായത്. എന്നാൽ ഗൈനക്കോളജി വിഭാഗത്തിൽ വനിതാ പൊലീസും കുട്ടികളുമെത്തിയത് പന്ത്രണ്ടരയോടെയാണെന്നും ആ സമയത്ത് ഡ്യൂട്ടി ഡോക്ടർ പോസ്റ്റുമോർട്ടത്തിലായിരുന്നുവെന്നും

ആശുപത്രി അധികൃതർ പറയുന്നു. കോൾ ഡ്യൂട്ടിയിലുള്ളത് പുരുഷ ഗൈനക്കോളജിസ്റ്റായതിനാൽ അദ്ദേഹത്തിന് വൈദ്യ പരിശോധന നടത്താൻ കഴിയില്ലായിരുന്നു. ഡ്യൂട്ടി ഡോക്ടർ വരുമെന്ന പ്രതീക്ഷയിലാണ് കാത്തിരിക്കാൻ പറഞ്ഞതെന്നും, വനിതാ ഗൈനക്കോളജിസ്റ്റുകളായ ആരെയും കിട്ടാത്തതിനാലാണ് ഇവരെ റഫർ ചെയ്തതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.

മാനന്തവാടി: വയനാട് മെഡിക്കൽ കോളജിൽ അടക്കം വയനാട്ടിലെ മൂന്ന് ആശുപത്രികളിൽ മണിക്കൂറുകളോളം അതിജീവിതകളുമായി പൊലീസിന് അലയേണ്ടി വന്നതിന് ഉത്തരവാദികളായവർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് മാനന്തവാടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ ഗൈനക്കോളജി ഡോക്ടർക്ക് വേണ്ടി മണിക്കൂറുകൾ കാത്തിരിക്കേണ്ടിവന്നു എന്നത് മാത്രമല്ല മൂന്നു മണിക്കൂറിനു ശേഷമാണ് ഡോക്ടർ ഇല്ല എന്ന വിവരം അറിയിക്കുക പോലും ചെയ്യുന്നത്. മണിക്കൂറുകളോളം ഗൈനക്കോളജി ഡോക്ടറുടെ സേവനം ലഭിക്കാതിരുന്നാൽ അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾ മരണത്തിന് കീഴടങ്ങേണ്ടി വരും. മെഡിക്കൽ കോളേജിൽ ഗൈനക്കോളജി ഡോക്ടറുടെ സേവനം ഡോക്ടർമാരുടെ ഇഷ്ടപ്രകാരമാണോ ജനങ്ങൾക്ക് ലഭിക്കേണ്ടത് എന്ന് പരിശോധിക്കപ്പെടേണ്ടതാണ് വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം. യോഗത്തിൽ പ്രസിഡന്റ് നിസാർ വെള്ളമുണ്ട അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഖിൽ പത്മനാഭൻ, വി ജ്യോതിഷ്, കെ.ബി അജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.