* 10 വർഷം പ്രസിഡന്റ്
ബീജിംഗ്: ടിയാനൻമെൻ സ്‌ക്വയറിലെ രക്തരൂഷിത കലാപത്തിന് പിന്നാലെ അധികാരത്തിലെത്തി, പരിഷ്‌കാരങ്ങളിലൂടെ ചൈനയെ ആഗോള സാമ്പത്തിക ശക്തിയാക്കിയ മുൻ പ്രസിഡന്റ് ജിയാങ് സെമിൻ അന്തരിച്ചു. 96 വയസായിരുന്നു.
ഷാങ്ഹായിയിലെ ആശുപത്രിയിൽ രക്താർബുദത്തിന് ചികിത്സയിൽ കഴിയവേ പ്രാദേശിക സമയം ഇന്നലെ ഉച്ചയ്‌ക്ക് 12.13നായിരുന്നു അന്ത്യം. 1993മുതൽ 2003 വരെ പ്രസിഡന്റായിരുന്നു. ഭാര്യയും രണ്ട് പുത്രന്മാരുമുണ്ട്.
ടിയാനൻമെൻ കലാപത്തിന് സമാനമായി, കൊവിഡ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ചൈനയിൽ പ്രതിഷേധം രൂക്ഷമാവുമ്പോഴാണ് സെമിന്റെ മരണം.
21ാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സെമിൻ തുടക്കത്തിൽ റുമേനിയയിൽ നയതന്ത്രജ്ഞനായിരുന്നു. ഷാങ്ഹായി പാർട്ടി സെക്രട്ടറി ആയിരിക്കെയാണ് ദേശീയ ദൗത്യം തേടി വരുന്നത്. യുവജനങ്ങൾ 1989ൽ ടിയാനൻമെൻ സ്‌ക്വയറിൽ നടത്തിയ പ്രക്ഷോഭം ഡെങ് സിയാവോ പിങ് ഭരണകൂടം ടാങ്കുകൾ കയറ്റി അടിച്ചമർത്തിയത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ രൂക്ഷമായ അധികാര വടംവലിക്ക് ഇടയാക്കിയിരുന്നു. സമവായ നേതാവെന്ന നിലയിലാണ് സെമിനെ ഡെങ് സിയാവോ പിങ് പാർട്ടി ജനറൽ സെക്രട്ടറിയാക്കിയത്. 1993ൽ സെമിൻ ചൈനീസ് പ്രസിഡന്റായി. അതിന് മുമ്പേ മിലിട്ടറി കമ്മിഷൻ ചെയർമാനുമായിരുന്നു. മൂന്ന് ഉന്നത പദവികളും കൈവന്ന സെമിൻ, ചൈനയെ സാമ്പത്തിക വളർച്ചയിലേക്ക് നയിച്ചു.
പാർട്ടിയിലെ ഭിന്നതകൾ അവസാനിപ്പിച്ച സെമിൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭീഷണിയായ ഫാലുൺ ഗോങ് മതവിഭാഗത്തെ 1999ൽ അടിച്ചമർത്തി. തായ്‌വാന്റെ കാര്യത്തിൽ തീവ്രനിലപാടെടുത്തു. പാർട്ടിയെ ആധുനികവൽക്കരിക്കാൻ സ്വന്തം പ്രത്യയശാസ്‌ത്രം പാർട്ടി കോൺഗ്രസിൽ അംഗീകരിപ്പിച്ചു. 1997ൽ ബ്രിട്ടീഷ് വാഴ്ച അവസാനിപ്പിച്ച് ഹോങ്കോങ് സമാധാനപരമായി ചൈനയ്‌ക്ക് കൈമാറിയത് സെമിനാണ്.
2002ൽ പാർട്ടി ജനറൽ സെക്രട്ടറി പദവും അടുത്ത വർഷങ്ങളിൽ പ്രസിഡന്റ്, മിലിട്ടറി കമ്മിഷൻ ചെയർമാൻ പദവും ഒഴിഞ്ഞ സെമിൻ ക്രമേണ പൊതുരംഗത്തു നിന്ന് പിന്മാറി.
യു.എസ് ചങ്ങാത്തം, വളർച്ച
* ബ്രിട്ടൻ സന്ദർശിച്ച ആദ്യത്തെ ചൈനീസ് ഭരണാധികാരി. യു.എസ് പ്രസിഡന്റായിരുന്ന ബുഷുമായി അടുത്ത സൗഹൃദം
* ലോകവ്യാപാര സംഘടനയിൽ അംഗത്വത്തിനും ആഗോള സാമ്പത്തിക
ശക്തിയാവാനും യു.എസ് ബന്ധം ഉപകരിച്ചു
* വേൾഡ് ട്രേഡ് സെന്ററിലെ ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ടത്തെ പിന്തുണച്ചു
* എൽവിസ് പ്രിസ്‌ലി അനശ്വരമാക്കിയ ലവ് മീ ടെൻഡർ... എന്ന പ്രണയഗീതം 1996ൽ ഏഷ്യൻ ഇക്കണോമിക് ഫോറം ഉച്ചകോടിക്കിടെ ആലപിച്ച് ലോകശ്രദ്ധ നേടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |