നെടുമങ്ങാട്: ഗ്രാമീണ ജനതയുടെ നട്ടെല്ലെന്നു വിശേഷിപ്പിച്ചിരുന്ന കാർഷികവൃത്തി ഇന്ന് ഗ്രാമീണ കർഷകന് ദുരിതമാണ് സമ്മാനിക്കുന്നത്. ഉത്പാദിപ്പിക്കുന്ന കാർഷിക വിളക്കുകൾക്ക് മിക്കപ്പോഴും അധ്വാനത്തിനനുസരിച്ചുള്ള വില ലഭിക്കാറില്ല. കാട്ടു മൃഗങ്ങളായ പന്നി, കുരങ്ങ്, മുള്ളൻ പന്നി എന്നിവയുടെ ആക്രമണവും കർഷകനെ തീരാദുരിതത്തിലാക്കുന്നു. നെടുമങ്ങാട് താലൂക്കിലെ തന്നെ ഏറ്റവും കൂടുതൽ കിഴങ്ങ് വർഗ്ഗങ്ങൾ ഉത്പാദിപ്പിച്ചിരുന്ന ഉണ്ടപ്പാറ, താന്നിമൂട്, ഇരിഞ്ചയം, വേട്ടംമ്പളളി, ചേല, വേങ്കവിള എന്നീ പ്രദേശത്തിലെ ചെറുകിട കർഷകരാണ് കാട്ടുമൃഗങ്ങളുടെയും മറ്റും ആക്രമണത്തിൽ മനം മടുത്തു കാർഷികവൃത്തിയോട് വിട പറയുന്നത്. ഈ പ്രദേശങ്ങളിൽ ചെറുകിട കർഷകരും മറ്റും കൃഷി ചെയ്തുവരുന്ന വാഴ, ചേന, ചേമ്പ്, മരിച്ചീനി മുതലായവ കൂട്ടംകൂട്ടമായി വരുന്ന കാട്ടുപന്നിയും കുരങ്ങും നശിപ്പിക്കുന്നത് നിത്യസംഭവം ആയിട്ടുണ്ട്.
രാത്രികാലങ്ങളിൽ കൂട്ടമായി കൃഷിയിടങ്ങളിൽ എത്തുന്ന കാട്ടുപന്നികൾ കർഷകർക്ക് കൃഷിനാശം വരുത്തുന്നതിന് പുറമേ, രാത്രി വീടുകളിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കൂട്ടമായി ആക്രമിക്കുന്നതും പതിവാണ്. സന്ധ്യ കഴിഞ്ഞാൽ കൂട്ടംകൂട്ടമായി എത്തുന്ന കാട്ടുപന്നികൾ റോഡിലൂടെ എത്തുന്ന വാഹനങ്ങളിൽ വരുന്നവരെയും ആക്രമിക്കുകയും, പരിക്കേൽപ്പിക്കുകയും ചെയ്യുന്നതുമൂലം രാത്രിയായാൽ പുറത്തിറങ്ങാൻ ഗ്രാമീണ ജനത ഭയക്കുകയാണ്.
കാട്ടുപന്നിയും കുരങ്ങകളും
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷകൻ സാമ്പത്തിക ഞെരുക്കത്താൽ പലിശയ്ക്കും, വട്ടിപ്പലിശയ്ക്ക് കടമെടുത്താണ് മിക്കപ്പോഴും കൃഷിയിറക്കുന്നത്. വിളവെടുക്കുന്നതിന് മുൻപ് തന്നെ കാട്ടു മൃഗങ്ങളുടെ ആക്രമണത്തിൽ കൃഷി നശിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. ആൾ വാസമുള്ള പ്രദേശങ്ങളിലും കൃഷി നശിപ്പിക്കുന്നതിൽ കാട്ടുപന്നിയും കുരങ്ങനും ഒപ്പത്തിനൊപ്പം ആണ്.
വിളകൾ നശിക്കുന്നു
കാർഷിക വസ്തുക്കൾ തിന്നു നശിപ്പിക്കുന്നതിന് പുറമേ, കൂട്ടമായി എത്തുന്ന ഇവ കൃഷിയിടങ്ങൾ ചവിട്ടി നശിപ്പിക്കുന്നത് നിത്യസംഭവമാണ്. കിഴങ്ങ് വിളകളെല്ലാം കുത്തിയിളക്കും. പയർവള്ളികൾ പൊട്ടിക്കും. തെങ്ങിൽ നിന്ന് കരിക്ക് അടക്കമുള്ളവ നശിപ്പിക്കുന്നതിലും കുരങ്ങുകൾ മുൻപന്തിയിലാണ്. ചക്കയുടെ സീസൺ ആരംഭിച്ചതോടെ കുരങ്ങുകൾ കൂട്ടമായെത്തുന്നത് വർദ്ധിച്ചിട്ടുണ്ട്.
അധികാരികൾ കനിയണം
റബർ തോട്ടങ്ങളിൽ പോലും ഇവയുടെ ശല്യം വർദ്ധിച്ചുവരികയാണ്. രാവിലെ ടാപ്പിംഗ് നടത്തി കഴിഞ്ഞാൽ കൂട്ടമായെത്തുന്ന കുരങ്ങന്മാർ റബർ പാൽ തട്ടിക്കളയുന്നതും ചില്ലു, കമ്പി തുടങ്ങിയവ പറിച്ചെടുത്ത് കളയുന്നകാഴ്ചയും ദരിദ്ര കർഷകന് വേദനയുളവാക്കുന്ന കാഴ്ചയാണ്. കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും ഈ പ്രദേശങ്ങളിൽ ഇതിനായി യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഈ പ്രദേശത്തെ കർഷകരുടെ കാർഷിക വസ്തുക്കൾ സംരക്ഷിക്കുന്നതിന് യാതൊരു വിധ നടപടിയും സ്വീകരിക്കാൻ അധികാരികൾ തയ്യാറാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |