വടക്കഞ്ചേരി: രണ്ടാംവിള നടീൽ കഴിഞ്ഞ പാടശേഖരങ്ങളിൽ ഓല ചുരുട്ടി പുഴുവിന്റെയും ഇലകൾ കാർന്നു തിന്നുന്ന പുഴുക്കളുടെയും ശല്യം രൂക്ഷം. അടിവളം ചേർത്ത പാടശേഖരങ്ങളിലെ നെൽച്ചെടികളിലെ പുതുതായി വന്ന ഓലകളിലാണ് കീടശല്യം. നടീൽ കഴിഞ്ഞ ഉടനെ ചില പാടങ്ങളിൽ നീരൂറ്റി കുടിക്കുന്ന തേയില കൊതുകിന്റെ ആക്രമണം ഉണ്ടായിരുന്നതിനാൽ മരുന്നു തളിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞ ശേഷം വീണ്ടും ഓലചുരുട്ടിക്ക് മരുന്നുതളിക്കേണ്ടത് വലിയ സാമ്പത്തിക ബാദ്ധ്യതയാണെന്ന് കർഷകർ പറഞ്ഞു.
സ്പർശനത്തിലൂടെ കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾക്ക് ലിറ്ററിന്1000 രൂപയോളം വിലയുണ്ട്. കൂടുതൽ ദിവസം വിഷാംശം നിലനിൽക്കുന്നതും ചെടികൾ വലിച്ചെടുക്കുന്നതുമായ കീടനാശിനികൾക്ക് 1300 രൂപയ്ക്ക് മുകളിലാണ് വില. മുൻകാലങ്ങളിൽ കൃഷിവകുപ്പ് സബ്സിഡി നൽകിയിരുന്നത് നിറുത്തിയതോടെ കർഷകർക്ക് കീടനാശിനി പ്രയോഗം വൻ സാമ്പത്തിക ചെലവ് വരുത്തുന്നു.
തൊഴിലാളി ക്ഷാമം
കീടനാശിനി തളിക്കാൻ തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞവർഷം ചില പ്രദേശങ്ങളിൽ കൃഷി വകുപ്പും കാർഷിക സർവകലാശാലയും മുൻകൈയെടുത്ത് തമിഴ്നാട്ടിൽ നിന്ന് മരുന്നു തളിക്കാൻ ഡ്രോണുകൾ ലഭ്യമാക്കിയിരുന്നു ഇക്കുറി ഇത് ലഭ്യമായില്ല. അയിലൂർ, നെന്മാറ കൃഷിഭവനകൾക്ക് കീഴിൽ ചെട്ടികുളമ്പ്, ആലംബള്ളം, കോതശ്ശേരി, പോത്തുണ്ടി തുടങ്ങിയ രണ്ടാംവിള കൃഷിപ്പണി നേരത്തെ നടത്തിയ പാടശേഖരങ്ങളിലാണ് പുഴുക്കേട് വ്യാപകമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |