നെയ്‌റോബി : നമുക്കെല്ലാം സുപരിചിതമായ മൃഗങ്ങളാണ് ഹിപ്പപ്പോട്ടമസുകൾ. മൃഗശാലകളിൽ നാം കാണുന്ന ഇവർ അവസരം കിട്ടിയിൽ മനുഷ്യരെ ആക്രമിക്കുന്ന സ്വഭാവക്കാരാണ്. അതുകൊണ്ട് തന്നെ ഇവ വളരെ അപകടകാരികളാണ്. ആഫ്രിക്കയിൽ പ്രതിവർഷം ഏകദേശം 500 പേർ ഹിപ്പോകളുടെ ആക്രമണത്തിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. തങ്ങളുടെ മേഖലയിലേക്ക് കടക്കുന്നവരെയാണ് ഹിപ്പോകൾ പ്രധാനമായും ആക്രമിക്കുക. വളരെ വേഗത്തിലാണ് ഇവ പ്രതികരിക്കുക എന്നതും ശ്രദ്ധേയമാണ്.
എന്നാൽ ഹിപ്പോയുടെ പിടിയിൽ നിന്ന് അത്ഭുകരമായി രക്ഷപ്പെട്ട വ്യക്തിയാണ് പോൾ ടെംപർ. ഒരു സഫാരി ഗൈഡാണിദ്ദേഹം. 1996ലാണ് സംഭവം. സിംബാവെയിലെ സാംബസി നദിയിൽ ചെറു തോണിയിൽ ടൂറിസ്റ്റുകൾക്ക് കാഴ്ചകൾ വിവരിയ്ക്കുന്നതിനിടെ പോൾ ടെംപറിനെ ഒരു കൂറ്റൻ ഹിപ്പോ വിഴുങ്ങുകയുണ്ടായി.
പോളിന്റെ തലയാണ് ആദ്യം ഹിപ്പോ അകത്താക്കിയത്. സഹായത്തിനായി അലറിവിളിക്കും മുമ്പേ 27കാരനായ പോളിനെ ഹിപ്പോ അകത്താക്കി കഴിഞ്ഞിരുന്നു. ഇരുട്ടിലേക്ക് വഴുതിവീണ പോളിന് പെട്ടെന്ന് അല്പം വെളിച്ചം കിട്ടുകയും പുറത്തേക്ക് സർവ്വ ശക്തിയുമെടുത്ത് ചാടുകയും ചെയ്തു. പോളിന്റെ സംഘത്തിലുണ്ടായിരുന്ന മറ്റൊരു ടൂർ ഗൈഡായ മൈക്ക് ഹിപ്പോയ്ക്ക് നേരെ ആക്രമണം നടത്തിയതിലൂടെയാണ് പോൾ രക്ഷപ്പെട്ടത്.
പുറത്ത് കടന്ന ശേഷമാണ് തന്റെ ഇടതു കൈ ഒടിഞ്ഞു തൂങ്ങിയതായി പോൾ അറിയുന്നത്. ഈ കൈ പിന്നീട് മുറിച്ചുമാറ്റേണ്ടി വന്നു. ശരീരമാസകലം 40 ഓളം പരിക്കുകളുമുണ്ടായിരുന്നു. ഇവയ്ക്ക് മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകൾ വേണ്ടി വന്നു. പോളിന്റെ സംഘത്തിലുണ്ടായിരുന്ന ഇവാൻസ് എന്ന ടൂർ ഗൈഡ് ഇതിനിടെ ഹിപ്പോയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തെ അതിജീവിച്ച പോൾ കുറച്ചുകാലം വീണ്ടും ടൂർ ഗൈഡായി ജോലി ചെയ്തു. പിന്നീട് മോട്ടിവേഷണൽ സ്പീക്കറായി മാറി. നിരുപദ്രവകാരികളാണെന്ന് തോന്നാമെങ്കിലും മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭീഷണിയുള്ള ജീവികളിലൊന്നാണ് ഹിപ്പോകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |