കൊച്ചി: മുൻവർഷത്തെ അപേക്ഷിച്ച് ഇക്കുറി പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്തി ഓഹരിവിപണിയിലേക്ക് ചുവടുവച്ച (ലിസ്‌റ്റിംഗ്) കമ്പനികളുടെ എണ്ണം കുറഞ്ഞെങ്കിലും അവയിൽ നിന്ന് നിക്ഷേപകർക്ക് ലഭിച്ചത് മികച്ച നേട്ടം. ഈവർഷം ഡിസംബർ 12 വരെയുള്ള കണക്കുപ്രകാരം ഐ.പി.ഒ നടത്തിയത് 31 കമ്പനികളാണ്; ഇവ സമാഹരിച്ച മൊത്തം തുക 58,346 കോടി രൂപ.
2021ൽ 65 കമ്പനികൾ ചേർന്ന് 1.31 ലക്ഷം കോടി രൂപ നേടിയിരുന്നു. ഈ വർഷത്തെ ശരാശരി സമാഹരണം 1,844 കോടി രൂപയാണ്. 2021ൽ 2,022 കോടി രൂപയായിരുന്നു. അതേസമയം, ഈവർഷം ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്‌ത 31 കമ്പനികളിൽ 5 കമ്പനികൾ മാത്രമാണ് നിക്ഷേപകർക്ക് നെഗറ്റീവ് റിട്ടേൺ (ഐ.പി.ഒ വിലയേക്കാൾ കുറഞ്ഞവിലയിൽ വ്യാപാരം നടക്കുന്നു) നൽകിയത്. കീ സ്‌റ്റോൺ റിയൽറ്റേഴ്‌സ് കമ്പനിയുടെ നിക്ഷേപകർക്ക് ലാഭമോ നഷ്‌ടമോയില്ല. മറ്റ് 25 കമ്പനികളും നിക്ഷേപകർക്ക് മികവുറ്റ റിട്ടേൺ തന്നെ നൽകി.
ഇരട്ടിയിലേറെ മുന്നേറ്റം
ഡിസംബർ ആദ്യവാരം വരെയുള്ള കണക്കുപ്രകാരം നടപ്പുവർഷം ഓഹരിവിപണിയിൽ ലിസ്‌റ്റ് ചെയ്‌തവയിൽ 25 കമ്പനികൾ നിക്ഷേപകർക്ക് മികച്ച റിട്ടേൺ (ആദായം) നൽകി. ഇവയിൽ 4 കമ്പനികൾ സമ്മാനിച്ചത് നേട്ടം 100 ശതമാനത്തിന് മേലെയാണ്; അതായത് ഇരട്ടിയിലേറെ ആദായം. 18 കമ്പനികളുടെ റിട്ടേൺ 12 മുതൽ 60 ശതമാനം വരെയാണ്.
അദാനിയാണ് താരം
(100 ശതമാനത്തിനുമേൽ കുതിച്ചവർ)
അദാനി വിൽമർ : 183%
ഹരിഓം പൈപ്പ് ഇൻഡസ്‌ട്രീസ് : 137%
വീനസ് പൈപ്പ്സ് ആൻഡ് ട്യൂബ്സ് : 121%
വെരാന്ത ലേണിംഗ് സൊല്യൂഷൻസ് : 100%
കിതച്ചവർ
(നടപ്പുവർഷം നഷ്‌ടംകുറിച്ചവ)
എ.ജി.എസ് ട്രാൻസാക്‌റ്റ് : -58%
എൽ.ഐ.സി : -31%
ഡെൽഹിവെറി : -31%
ഉമ എക്‌സ്‌പോർട്‌സ് : -30%
ഇനോക്‌സ് ഗ്രീൻ എനർജി : -11%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |