തൃശൂർ : പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് തുല്യനീതി ഉറപ്പാക്കുക, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാമൂഹിക പരിസരം സാദ്ധ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന 'സസ്‌നേഹം" പദ്ധതിക്ക് ഉജ്ജ്വല തുടക്കം. മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോൾ ഒഫ് തൃശൂർ സ്മരണികയുടെ പ്രകാശനം മന്ത്രി കെ.രാജനും, സസ്‌നേഹം തൃശൂർ പദ്ധതിയുടെ ലോഗോ പ്രകാശനം മന്ത്രി ഡോ. ആർ.ബിന്ദുവും നിർവഹിച്ചു. ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും അത്ഭുതപൂർണമായ കൂടിച്ചേരലുകൾ നടക്കുന്ന ഇടം കൂടിയാണ് തൃശൂരെന്നും നാടിന്റെ സാംസ്‌കാരിക പെരുമയ്ക്ക് മുന്നിൽ വയ്ക്കാവുന്ന സമ്മാന പൊതിയാണ് 'സോൾ ഓഫ് തൃശൂരെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലാ നൈപുണ്യ വികസന പദ്ധതി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. കളക്ടർ ഹരിത വി.കുമാർ, ശിഖ സുരേന്ദ്രൻ, റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, റൂറൽ എസ്.പി ഐശ്വര്യ ഡോംഗ്രെ, സബ് കളക്ടർ മുഹമ്മദ് ഷഫീക്ക്, കരിവെള്ളൂർ മുരളി, ടി.വി മദനമോഹനൻ, സി.ചന്ദ്രബാബു, പോൾ തോമസ്, പോൾ തച്ചിൽ, നോബി ജോസഫ്, കെ.എസ് കൃപകുമാർ, പി.എച്ച് അസ്ഗർ ഷാ, എൻ.കെ ശ്രീലത, പി.മീര, സി.പി അബ്ദുൾ കരീം, സോനൽ കുരുവിള തുടങ്ങിയവർ പങ്കെടുത്തു. 11 പദ്ധതികളാണ് സസ്‌നേഹം പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രത്യേക പരിഗണന ആവശ്യമുള്ളവർക്ക് തുല്യനീതി ഉറപ്പുവരുത്തി എല്ലാ വിഭാഗങ്ങളെയും വികസന നേട്ടങ്ങളുടെ ഭാഗമാക്കുകയാണ് സർക്കാർ. ഭിന്നശേഷിക്കാർ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സാമൂഹിക ജീവിതം സാദ്ധ്യമാക്കുകയാണ് ലക്ഷ്യം.
കെ.രാധാകൃഷ്ണൻ
മന്ത്രി
ഭിന്നശേഷി വിഭാഗത്തിന് തൊഴിലും വിദ്യാഭ്യാസവും നൽകി പുനരധിവസിപ്പിക്കുക പ്രധാനമാണ്. മുഴുവൻ ഭിന്നശേഷി യുവതീ യുവാക്കൾക്കും തൊഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷനുമായി കൈകോർക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്.
ആർ.ബിന്ദു
മന്ത്രി
കൈമൊഴി (സൈൻ ലാംഗ്വേജ് ലിറ്ററസി), ഭിന്നശേഷിക്കാർക്കുള്ള എപ്ലോയബിലിറ്റി പ്രോഗ്രാം, ഇൻക്ലുസിവിറ്റി പ്രോട്ടോകോൾ, സമ്പൂർണ ലീഗൽ ഗാർഡിയൻഷിപ്പ് ജില്ല, കാഴ്ച പരിമിതർക്കുള്ള ട്രാഫിക്ക് സിഗ്‌നൽ തുടങ്ങിയവയാണ് പദ്ധതികൾ
ഹരിത വി.കുമാർ
കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |