നെയ്യാറ്റിൻകര: റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് നെയ്യാറിലേക്ക് പതിച്ചിട്ട് ഒന്നര വർഷം പിന്നിട്ടിട്ടും അരുവിപ്പുറം-പാഞ്ചിക്കാട് റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങാത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.ശിവഗിരി തീർത്ഥാടനം അടുത്തുവരുന്ന സാഹചര്യത്തിൽ റോഡിന്റെ ദുരവസ്ഥ തീർത്ഥാടകരെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.റോഡ് നവീകരണത്തിനായി നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നത് സംബന്ധിച്ച് ഒരുവിഭാഗം നാട്ടുകാരുടെ വിയോജിപ്പാണ് റോഡ്‌പണി വൈകുന്നതിനിടയാക്കുന്നതെന്നാണ് ആരോപണം.
2021 ഒക്ടോബറിലുണ്ടായ കനത്ത മഴയിലാണ് റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞ് നെയ്യാറിലേക്ക് പതിച്ചത്. അതിന് തൊട്ടുമുൻപ് റോഡിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് കുടിവെള്ള പൈപ്പ് ലൈനുകളെല്ലാം പൊട്ടി പ്രദേശത്തെ കുടിവെള്ള വിതരണവും തടസപ്പെട്ടിരുന്നു. ശിവഗിരി തീർത്ഥാടന സമയത്ത് അരുവിപ്പുറത്തെത്തിച്ചേരാനുളള പ്രധാന റോഡായ പെരുമ്പഴുതൂർ-അരുവിപ്പുറം റോഡിലെ യാത്രാക്ലേശം ഒഴിവാക്കാൻ അടിയന്തരമായി റോഡ് നവീകരിക്കണമെന്ന് അധികൃതർക്ക് പ്രദേശവാസികൾ നിവേദനം നല്കിയെങ്കിലും എങ്ങുമെത്തിയില്ല.
30,31,ജനുവരി 1തീയതികളിൽ ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് ദിവസവും ആയിരക്കണക്കിന് തീർത്ഥാടകരാണ് അുവിപ്പുറത്തെത്തുന്നത്. നെയ്യാറ്റിൻകരയിൽ നിന്നും അരുവിപ്പുറത്തെത്തിച്ചേരുന്നതിനുളള എളുപ്പമാർഗമായ ഈ റോഡ് തീർത്ഥടകർക്ക് സൗകര്യമുളളതായിരുന്നു.
കഴിഞ്ഞ ജൂണിൽ ജലസേചന വകുപ്പിലെയും പി.ഡബ്ല്യു.ഡിയിലെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണത്തിനായി ടെൻഡർ കൈമാറിയെങ്കിലും റോഡിന്റെ പ്രാരംഭ നടപടികൾ പൂർത്തീകരിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. കെ. ആൻസലൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 55ലക്ഷത്തോളം രൂപ വിനിയോഗിച്ച് ജലഅതോറിട്ടിയുടെയും പി.ഡബ്ല്യു.ഡി വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് നവീകരണ പദ്ധതി തയ്യാറാക്കിയിട്ടുളളത്.
നവീകരണ പദ്ധതി
നെയ്യാറിന്റെ പാർശ്വഭിത്തി കരിങ്കല്ല് കെട്ടി ബലപ്പെടുത്തി റോഡ് പുനർനിർമ്മിച്ച് ഗതാഗത യോഗ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് നവീകരണത്തിനായി സമീപ പ്രദേശത്ത് നിന്നും കരിങ്കല്ല് എടുക്കുന്നതിന് ഒരു വിഭാഗം തടസമുന്നയിച്ചിരുന്നു. ഇത് നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിന് ഇടയാക്കി. നിലവിൽ കരിങ്കല്ലിന്റെ ലഭ്യത ഉറപ്പാക്കിയതിനാൽ വൈകാതെ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നുമാണ് ബന്ധപ്പെട്ടവർ പറയുന്നത്.
ദൂരം കുറഞ്ഞ റോഡ്
അരുവിപ്പുറം ക്ഷേത്രം വഴി നെയ്യാറ്റിൻകരയ്ക്കും തിരിച്ചും എത്തിച്ചേരാനുള്ള ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്. നെയ്യാറിന് സമാന്തരമായിട്ടാണ് അരുവിപ്പുറം ക്ഷേത്രത്തിൽ നിന്ന് പാഞ്ചിക്കാട്,അറകുന്ന് കടവ് പാലം വഴി നെയ്യാറ്റിൻകരയിലേക്കുള്ള ഈ റോഡുകൾ. പാർശ്വഭിത്തി ഇടിഞ്ഞതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്. പെരുങ്കടവിളയിൽ നിന്ന് നെയ്യാറ്റിൻകരയ്ക്ക് പോകുന്ന വാഹനങ്ങൾ ദൂരക്കുറവ് കാരണം ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്.ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നുവെങ്കിലും റോഡിന്റെ ശേഷിച്ച ഭാഗം വഴി ഇരുചക്രവാഹനങ്ങളടക്കമുള്ള ചെറുവാഹനങ്ങൾ ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നു. ഇത് വൻ അപകടഭീഷണി ഉയർത്തുന്നത് സംബന്ധിച്ച് പ്രദേശവാസികൾ നിരവധി തവണ അധികൃതർക്ക് പരാതിയും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |